പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി; ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി
പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ അപ്പീല്‍ അനുവദിച്ച് ഹൈക്കോടതി. താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം തുടർപഠനവും ചികിത്സയും കണക്കിലെടുത്ത് അലന്‍ ജാമ്യത്തില്‍ തുടരും.
പ്രതികള്‍ക്കെതിരായ തെളിവുകൾ പരിശോധിക്കാതെയാണ് കീഴ്ക്കോടതി ജാമ്യം അനുവദിച്ചത് എന്നായിരുന്നു എൻഐഎയുടെ പ്രധാന വാദം. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണ സംഘത്തിന്റെ പക്കല്‍ തെളിവുണ്ടായിരുന്നു. ഇത് കുറ്റപത്രത്തിന്റെ ഭാഗമാണ്. ഇത് പരിഗണിക്കാതെയാണ് കോടതി ജാമ്യം നല്‍കിയതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ഹൈക്കോടതി
എന്‍ഐഎ അപ്പീല്‍ അംഗീകരിച്ചു. ജാമ്യമനുവദിച്ചു കൊണ്ടുള്ള എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് ഉത്തരവിടുകയായിരുന്നു.
സി.പി.ഐ. മാവോയിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിലായിരുന്നു കഴിഞ്ഞ ജനുവരിയില്‍ അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നിവരെ കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്. കേസില്‍ യു.എ.പി.എ. ചുമത്തിയത് വിവാദമായെങ്കിലും വിട്ടുവീഴ്ചയില്ലാതെ പൊലീസ് മുന്നോട്ടുപോയി. ഇരുവരുടെയും സിപിഐഎം കുടുംബങ്ങളെന്നതും പരിഗണിച്ച് പാര്‍ട്ടി ഇടപെട്ടെങ്കിലും പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ നേതാക്കള്‍ പ്രതിരോധത്തിലായി. പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുകയായിരുന്നു.
Story Highlights – Panteerankavu UAPA case; The bail of Alan and Taha was canceled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here