വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റില്‍ വിജിലന്‍സിന്റെ പരിശോധന നാളെയും തുടരും
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റില്‍ വിജിലന്‍സ് സംഘത്തിന്റെ പരിശോധന നാളെയും നടക്കും. കഴിഞ്ഞ ദിവസം നടന്ന പരിശോധന പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് തീരുമാനം. പരിശോധനയ്ക്കായി വിദഗ്ധ സംഘം കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കും.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പൂര്‍ണമായും സാമ്പിളുകള്‍ ശേഖരിച്ചു കഴിയാത്തതിനാലാണ് നാളെ വീണ്ടും വിദഗ്ധ സംഘമെത്തുന്നത്. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചാകും പരിശോധന തുടരുക. ക്വാളിറ്റി കണ്‍ട്രോളര്‍ വിഭാഗം മേധാവി എം.സുമയുടെ നേതൃത്വത്തില്‍ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍. ലൈഫ് മിഷന്‍ പദ്ധതി എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്.
ഒന്നിടവിട്ട തൂണുകളില്‍ ബലം പരിശോധിക്കുന്നതിനായുള്ള ഹാമര്‍ ടെസ്റ്റ് തുടരും. കൂടുതല്‍ കോണ്‍ക്രീറ്റ് സാമ്പിളുകള്‍ ശേഖരിച്ച് കോര്‍ ടെസ്റ്റ് നടത്തുകയാണ് ലക്ഷ്യം. കോണ്‍ക്രീറ്റ് പരിശോധനയുടെ ഫലം ലഭിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുക. ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 20 കോടി രൂപയില്‍ 4.48 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്താണോ കമ്മിഷന്‍ നല്‍കിയതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
Story Highlights – Vigilance inspection at Vadakancherry Life Mission flat will continue tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here