കടയ്ക്കാവൂർ പോക്‌സോ കേസ്; പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

കടയ്ക്കാവൂർ പോക്‌സോ കേസിൽ അടിയന്തര റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ. പൊലീസിനോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് കിട്ടിയാൽ ഉടൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി മനോജ് കുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരവധി വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.
അതേസമയം, കടയ്ക്കാവൂർ പോക്‌സോ കേസിൽ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ആരോപണങ്ങൾ ഐജി അന്വേഷിക്കും. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാൻ ഡിജിപി നിർദേശം നൽകി.
കേസിൽ പൊലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ എൻ സുനന്ദ രംഗത്തെത്തിയിരുന്നു. എഫ്‌ഐആറിൽ തന്റെ പേര് ഉൾപ്പെടുത്തിയത് വീഴ്ചയാണെന്നായിരുന്നു സുനന്ദയുടെ ആരോപണം. കേസെടുക്കാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയർപേഴ്‌സൺ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് തയാറാക്കിയ എഫ്‌ഐആറിൽ വിവരം തന്നയാൾ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ എൻ.സുനന്ദയാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസെടുക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗൺസിലിംഗ് മാത്രമാണ് നൽകിയതെന്നും ചെയർപേഴ്സൺ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു. പൊലീസിനെതിരെ പരാതി നൽകാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
Story Highlights – child rights commission ask report from police on kadakkavoor pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here