ഗാസിപൂരിലെ സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ജില്ലാ ഭരണകൂടം; പ്രദേശത്തെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

ഗാസിപൂരിലെ കർഷക സമര വേദിയിൽ സംഘർഷാവസ്ഥ. സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടികൾ ഗാസിയാദാസ് ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇവിടുത്തെ വൈദ്യുതിയും വെള്ളവും നടപടികൾക്ക് മുന്നോടിയായി ജില്ലാ ഭരണകൂടം വിച്ചേദിച്ചിട്ടുണ്ട്. ഗാസിപൂരിലെ സമര കേന്ദ്രം ഒഴിപ്പിക്കാനുള്ള ശ്രമം സംഘർഷം ഉണ്ടാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് പി. ക്യഷ്ണപ്രസാദ് അടക്കമുള്ള കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് അടക്കം എഫ്.ഐ.ആറിൽ പ്രതിചേർക്കപ്പെട്ടവർ കീഴടങ്ങാനുള്ള സന്നദ്ധത പൊലീസിനെ അറിയിച്ചു.
മൂടൽ മഞ്ഞ് പതിവിലും കനത്തതായിരുന്നു ഇന്നലെ രാത്രി. ഇതുപോലും പരിഗണിക്കാതെ സമര കേന്ദ്രത്തിലെ വൈദ്യുതി അധിക്യതർ വിച്ഛേദിച്ചത്. ഇന്ന് ഉച്ചയോടെ ഇവിടെയുള്ള ജലവിതരണവും അവസാനിപ്പിച്ചു. രണ്ട് ദിവസം കൊണ്ട് ഗാസിപൂരിൽ നിന്നും ഒഴിഞ്ഞ് പോകണം എന്നാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന അന്ത്യശാസനം.
ഗാസിപൂരിൽ ഇപ്പോൾ പതിനായിരക്കണക്കിന് കർഷകരും ആയിരത്തോളം ട്രാക്ടറും ഉണ്ട്. ട്രാക്ടറുകൾ മാറ്റി കർഷകർ ഇവിടം വിടണം എന്നതാണ് നിർദേശം. ട്രാക്ടറുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്കാകും അല്ലാത്തപക്ഷം പൊലീസ് കടക്കുന്നത്. ഗാസിപൂർ അതിർത്തിയിൽ ഡൽഹി – ഉത്തർ പ്രദേശ് പൊലീസുകളുടെ വലിയസംഘം ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നു.
ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് അടക്കം എഫ്ഐആറിൽ പ്രതിചേർക്കപ്പെട്ടവർ അറസ്റ്റ് വരിക്കാനുള്ള സന്നദ്ധത പൊലീസിനെ അറിയിച്ചു. ട്രാക്ടർ റാലിക്ക് ശേഷം പൊലീസ് നിലപാട് കടുപ്പിച്ചിട്ടും സമരം മുൻ ദിവസത്തെ പോലെ തുടരുകയാണ്. സമരത്തിന്റെ ഭാഗമായ കൂടിയലോചനകൾ അടക്കമിവിടെ പതിവ് തെറ്റാതെ നടക്കുന്നു.
Story Highlights – gazipur tension builds up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here