തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി

ഇടുക്കി തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി. ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ തുടര്‍ന്നാണ് ഉടമയുടെ നടപടി. പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ നഗരസഭ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഉടമ കെട്ടിടം വീണ്ടും തുറന്ന് നല്‍കിയത്.
കഴിഞ്ഞ ജൂണിലാണ് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി തൊടുപുഴയിലെ ഉത്രം റെസിഡന്‍സി
ആരോഗ്യ വകുപ്പ് ഏറ്റെടുത്തത്. ഡിസംബറില്‍ ഒഴിഞ്ഞു നല്‍കാമെന്നു വാക്കാല്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാതിരുന്ന സാഹചര്യത്തിലാണ് ഉടമ കൊവിഡ് സെന്റര്‍ താഴിട്ട് പൂട്ടിയത്. ഇതുവരെ ഒരു വാടകയും ലഭിച്ചിട്ടില്ലെന്നു ഉടമ ആരോപിച്ചു.
അതേ സമയം ന്യൂമാന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലൊരുക്കിയ പുതിയ ചികിത്സാ കേന്ദ്രത്തിലേക്ക് രോഗികളെ ഉടന്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ഉറപ്പ് നല്‍കി. ഉത്രം റെസിഡന്‍സിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, ചികിത്സ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടറും അറിയിച്ചു.
Story Highlights – covid First Line Treatment Center Thodupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here