ഇന്ത്യയിൽ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുന്നു

രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കും. നിയമനിര്‍മാണം നടത്തിയാകും ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കുക. ക്രിപ്‌റ്റോ കറൻസികള്‍ക്ക് അനുകൂലമായുള്ള സുപ്രിംകോടതി ഉത്തരവ് മറികടക്കാനാണ് നിയമനിര്‍മാണം. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പകരമായി റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിക്ക് സര്‍ക്കാര്‍ അനുമതിയും നൽകും.
സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ രാജ്യത്ത് നിരോധിക്കുന്നതിന് ലക്ഷ്യമിട്ടാണ് ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഡിജിറ്റല്‍ കറന്‍സി ബില്‍ കൊണ്ടുവരുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് പകരമായി റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിക്ക് കേന്ദ്രം അനുമതി നല്‍കും.
അതേസമയം, ക്രിപ്‌റ്റോകറന്‍സിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ബില്ലില്‍ ചില നിര്‍ദേശങ്ങളുമുണ്ടാകും. 2018 ല്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ക്രിപ്‌റ്റോ കറന്‍സി ഇടപാട് നിരോധിച്ചിരുന്നു. എന്നാല്‍ സുപ്രിംകോടതി ഈ ഉത്തരവ് റദ്ധാക്കി. ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുമതി നല്‍കികൊണ്ടായിരുന്നു സുപ്രിം കോടതിയുടെ വിധി. കഴിഞ്ഞ നവംബര്‍ മുതല്‍ ബിറ്റ് കോയിന്റെ മൂല്യം കുത്തനെ രാജ്യത്ത് ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിയമിച്ച എസ്‌സി ഗാര്‍ജ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തി ഡിജിറ്റല്‍ കറന്‍സി ബില്‍ തയാറാക്കുന്നത്.
രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്നും ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നിരോധനം വരുന്നതോടെ ബിറ്റ്‌കോയിന്‍, ഇഥര്‍, റിപ്പിള്‍ തുടങ്ങിയ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ക്കൊന്നും രാജ്യത്ത് ഇടപാട് നടത്താനാവില്ല.
Story Highlights – india bans cryptocurrency soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here