തുടർ പരിപാടികളും കേന്ദ്രബജറ്റും ചർച്ച ചെയ്യാൻ കർഷക സംഘടനകൾ യോഗം ചേരുന്നു

കർഷക പ്രക്ഷോഭത്തിലെ തുടർ സമരപരിപാടികളും കേന്ദ്രബജറ്റും ചർച്ച ചെയ്യാൻ കർഷക സംഘടനകൾ യോഗം ചേരുന്നു. സിംഗുവിലെ കർഷക യൂണിയൻ ഓഫീസിലാണ് യോഗം. ട്രാക്ടർ പരേഡിന് ശേഷം നൂറിൽപരം കർഷകരെ കുറിച്ച് വിവരങ്ങളില്ലെന്ന വിഷയവും ചർച്ച ചെയ്യും. അതേസമയം, കർഷക സമരം ചൂണ്ടിക്കാട്ടി ഡൽഹി നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് ഗതാഗതം വഴിതിരിച്ചു വിട്ടു. സമരകേന്ദ്രങ്ങൾക്ക് സമീപത്തെ റോഡുകളിൽ ഇരുമ്പാണി തറച്ചു. കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് മെയിൽ ട്രെയിൻ വഴി തിരിച്ചു വിട്ടതായി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു.
Read Also : ഡൽഹി-യുപി അതിർത്തിയിലേക്കുള്ള കർഷകരുടെ ഒഴുക്ക് തുടരുന്നു
പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നിലധികം ദിവസം നീളുന്ന ഭാരത് ബന്ദ് പ്രഖ്യാപിക്കുന്നത് അടക്കം സമരരൂപങ്ങളാണ് സംയുക്ത കിസാൻ മോർച്ച ആലോചിക്കുന്നത്. കേന്ദ്രസർക്കാരുമായുള്ള തുടർചർച്ചയും യോഗത്തിൽ ഉയരും. സമരകേന്ദ്രങ്ങളിൽ വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയവ ഉടൻ പുനഃസ്ഥാപിക്കണം, ട്രാക്ടർ പരേഡുമായി ബന്ധപ്പെട്ട് കർഷക നേതാക്കൾ അടക്കമുള്ളവർക്കെതിരെ യുഎപിഎ ചുമത്തിക്കൊണ്ടുള്ള കേസുകൾ എടുത്തത് പിൻവലിക്കണം തുടങ്ങിയ ഉപാധികൾ സംഘടനകൾ മുന്നോട്ടുവച്ചിരുന്നു.
അതേസമയം, ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രധാനപാതകൾ പൊലീസ് പൂർണമായും സീൽ ചെയ്തു. തിക്രിയിൽ റോഡുകളിൽ ഇരുമ്പാണി തറച്ചു. പ്രക്ഷോഭകരുടെ ട്രാക്ടറുകളും വാഹനങ്ങളും തടയുന്നതിനാണ് നടപടി. ബാരിക്കേഡുകൾ, മുള്ളുവേലി, കോൺക്രീറ്റ് സ്ലാബുകൾ എന്നിവയ്ക്ക് പുറമേ റോഡുകളിൽ കിടങ്ങുകളും തീർത്തു. കർഷക സമരം ചൂണ്ടിക്കാട്ടി ഡൽഹി നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടത് വൻഗതാഗത കുരുക്കിനിടയാക്കി.
Story Highlights – Farmers’ organizations meet to discuss follow-up programs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here