കാനന സൗന്ദര്യം ആസ്വദിക്കാൻ കാടു കയറും മുൻപ്
![](https://www.twentyfournews.com/wp-content/uploads/2021/01/tent-3.jpg?x93056)
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് എത്തിയ പെൺകുട്ടി ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടതോടെയാണ് കേരളത്തിലെ ടൂറിസത്തിന്റെ അപകടം നിറഞ്ഞ മുഖത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയരുന്നത്. കാടിന്റെ സൗന്ദര്യം തേടി കാടുകളിലേയ്ക് യാത്ര തുടരുമ്പോൾ അവിടെ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലരും ഓർക്കാറില്ല.
![](https://www.twentyfournews.com/wp-content/uploads/2021/01/tent.jpg?x93056)
ശരിക്കുമുള്ള റൂട്ട് അറിയാതെ കാട്ടിനുള്ളിൽ അകപ്പെടുന്നതും ലക്ഷ്യമില്ലാതെ പതിയിരിക്കുന്ന വന്യജീവികൾക്ക് മുന്നിൽപ്പെടുന്നതും അവിടെ പെട്ടുപോകുന്നവരും, രക്ഷപ്പെടുന്നവരും അങ്ങനെ ഒരുപാടു കഥകൾ നാം ദിനംപ്രതി കേൾക്കുന്നതാണ്. കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് കേരളത്തിൽ വയനാട് അടക്കമുള്ള മേഖലകളിലേക്ക് ടെൻറ്റുമായി സഞ്ചാരികൾ എത്തുന്നത്. 2000 ത്തിനും 3000 ത്തിനും ടെൻറ്റുകൾ വാങ്ങി കാറിനൊപ്പം കൊണ്ട് യാത്ര ചെയ്യുന്നവരുമുണ്ട്. ആനയും കരടിയും യാത്രചെയ്യുന്ന വഴിയും പാമ്പിൻകാടു പോലും തിരിച്ചറിയാതെ തോന്നിയയിടത്ത് ടെൻറ്റ് അടിച്ച് ഉറങ്ങുന്നവരുടെ സുരക്ഷാ ആർക്കും ഉറപ്പു നൽകാനാവില്ല.
![](https://www.twentyfournews.com/wp-content/uploads/2021/01/tent-2.jpg?x93056)
കേരളത്തിൽ കുറച്ച് നാളുകളായി വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നുണ്ട്. കാട്ടിൽ വെള്ളവും ഭക്ഷണവും കുറഞ്ഞതും പോരാത്തതിന് കാട് കയറിയുള്ള ടൂറിസം ഉയർന്നതും ആനയടക്കമുള്ള വന്യജീവികളെ നാട്ടിലേയ്ക്ക് എത്തിക്കുന്നു. വന്യജീവികളുടെ സ്ഥലങ്ങൾ കയ്യേറി ടെന്റുകൾ അടിക്കുമ്പോൾ അവിടെ പതുങ്ങി ഇരിക്കുന്ന അപകടം പറഞ്ഞറിയിക്കാനാവില്ല. വനാതിർത്തിയിൽ നിന്നും മീറ്ററുകൾ മാത്രം അകലെ സ്ഥിരമായി വന്യജീവികൾ സഞ്ചരിക്കുന്ന വഴികളിൽ മുളപൊട്ടുന്ന ടൂറിസം പ്രവർത്തനങ്ങൾ സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
![](https://www.twentyfournews.com/wp-content/uploads/2021/01/elphnt.jpg?x93056)
കേരളത്തിൽ കാനന ടൂറിസം ഏറ്റവും കൂടുതൽ ഉയർന്നു വന്നിരിക്കുന്ന ജില്ലയാണ് വയനാട്. ടൂറിസം രംഗത്ത് വർഷങ്ങൾ പഴക്കമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ സ്ഥാപനങ്ങളെക്കാൾ ഇരട്ടിയിലധികം നിലവിൽ വയനാട്ടിൽ ഉണ്ടത്രേ ! ഈ കഴിഞ്ഞ പ്രളയത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും നടന്ന വയനാട് പൊതുവെ അപകടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. അതിനോടൊപ്പം അനധികൃത ടൂറിസവും കച്ചവടവും വനംവകുപ്പിന്റെ അറിവോടു കൂടിയാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ട്.
![](https://www.twentyfournews.com/wp-content/uploads/2021/01/wild-elphnt.jpg?x93056)
കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ആസ്വദിക്കാൻ ഏറ്റവും മികച്ച പരിപാടി തന്നെയാണ് ക്യാമ്പിംഗ്. പരിക്കൻ പർവ്വത മേഖലകളിലും , ബീച്ചുകളിലും കാടുകളിലുമൊക്കെ ക്യാമ്പിംഗ് സൗകര്യം ഒരുക്കുന്ന രാജ്യങ്ങളുണ്ട്. അതിൽ തന്നെ പേരുകേട്ട ഒന്നാണ് ന്യൂസ്‌ലാൻഡ്.
സ്വാതന്ത്ര ക്യാമ്പിംഗ് സംവിധാനം അനുവദിച്ചിട്ടുള്ള ന്യൂസ്‌ലാൻഡ് എല്ലാത്തരം യാത്രകൾക്കും ക്യാമ്പിംഗ് സൈറ്റുകൾ നേരത്തെത്തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഒരു ടെന്റും , കാറും , വാനുമൊക്കെ ഉണ്ടെങ്കിൽ ഏതു പൊതുസ്ഥലത്തും സുഖകരമായി ക്യാമ്പിംഗ് ഒരുക്കാം. ന്യൂസ്‌ലാൻഡിലും ശ്രദ്ധിക്കേണ്ടത് വൈൽഡ് ക്യാമ്പിങ്ങാന്. ന്യൂസ്‌ലാൻഡിലെ ക്യാമ്പിംഗ് സൈറ്റുകൾ വ്യക്തമായിതന്നെ പഠിക്കേണ്ടതുണ്ട്. വൈൽഡ് ക്യാമ്പിംഗ് പിടിക്കപ്പെട്ടാൽ 200 ഡോളറോളം പിഴ അടയ്‌ക്കേണ്ടതുണ്ട് . രാജ്യത്തിൻറെ ക്യാമ്പിംഗ് നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട് .
![](https://www.twentyfournews.com/wp-content/uploads/2021/01/way-tent.jpg?x93056)
നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യം
ന്യൂസ്‌ലാൻഡ് പോലെ അടിച്ചു പൊളിക്കാൻ പറ്റുന്ന കാടോ നാടോ അല്ല നമ്മുടേത്. ന്യൂസ്‌ലാൻഡിൽ മാംസ്യഭുക്കുകളായ വന്യജീവികൾ ഇല്ലെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളുടെ വൈൽഡ് ടൂറിസവുമായി കേരളത്തെ താരതമ്യം ചെയ്യാൻ സാധിക്കില്ല. നമ്മുടെ നാട്ടിൽ വനം വകുപ്പിന്റെ അനുമതിയോടെ ജീവികളെ ശല്യം ചെയ്യാത്ത രീതിയിൽ തന്നെ പ്രകൃതിയ്ക്ക് അനുയോജ്യമ ക്യാമ്പിങ്ങും ടൂറിസം പദ്ധതികളും നടപ്പിലാക്കിയാൽ മാത്രമേ വയനാട്ടിൽ നടന്നത് പോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here