കൊവിഡ്; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലായില്ല
പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലായില്ല. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് നടത്തുന്ന പ്രതിദിന സാമ്പിള്‍ പരിശോധന ശരാശരി 50,000 ത്തിന് അടുത്ത് മാത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത് 33,579 പരിശോധനകളും.
സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ജനുവരി 27ന് മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താകുറിപ്പായി പുറത്തിറക്കുകയും ചെയ്തു. ജനുവരി 28ന് വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി തീരുമാനം ആവര്‍ത്തിച്ചു. പ്രതിദിന സാമ്പിള്‍ പരിശോധന ഒരു ലക്ഷമാക്കും. അതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനകള്‍ ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി അഞ്ച് ദിവസം പിന്നിട്ടിട്ടും പരിശോധനകളുടെ എണ്ണം പഴയപടി തന്നെ. ചില ദിവസങ്ങളില്‍ കുറയുകയും ചെയ്തു.പ്രതിദിനം 75,000 ആര്‍ടിപിസിആര്‍ പരിശോധനകള്‍ എന്ന നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഉള്ളവയുടെ ശേഷി കൂട്ടുകയും വേണം. ഇവ രണ്ടും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.
ശാസ്ത്രീയമായ രീതിയില്‍ ലക്ഷണമുള്ളവരിലെല്ലാം പരിശോധനകള്‍ നടത്തുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഫലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാഴായി എന്ന് മാത്രമല്ല സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയുമാണ്.
Story Highlights – Chief Minister’s suggestion to increase the daily sample tests to one lakh was not implemented
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here