മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ
മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ എംഎൽഎ. മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം നാളെ പവാർ-പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു. ഡൽഹിയിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണി. സി. കാപ്പന്റെ പ്രതികരണം.
എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് മാണി. സി. കാപ്പൻ ശരദ് പവാറിനെ കണ്ടത്. കൂടിക്കാഴ്ചയിലെ തീരുമാനം പരസ്യപ്പെടുത്താൻ നേതാക്കൾ തയ്യാറായില്ല. നാല് സീറ്റിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്നും തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകുമെന്നും ടി. പി പീതാംബരൻ പ്രതികരിച്ചിരുന്നു. അതിനിടെ എൻസിപി, എൽഡിഎഫ് വിടുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ വ്യക്തമാക്കി. പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും മന്ത്രി പ്രതികരിച്ചു.
ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി ടി. പി പീതാംബരനും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എൻസിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസിന്റെ ഭാഗമാകാൻ ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.
Story Highlights – Mani C kappan, NCP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here