പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമ്മാണത്തിലും ക്രമക്കേട്; എക്‌സ്പാൻഷൻ ജോയിന്റുകളിലടക്കം തകരാർ
കണ്ണൂരിലെ പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമാണത്തിൽ അപാകതകളുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പാലത്തിന്റെ എക്‌സ്പാൻഷൻ ജോയിന്റുകളിലടക്കം തകരാറുണ്ടെന്നാണ് കണ്ടെത്തൽ. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
കണ്ണൂർ പാപ്പിനിശേരിയിലെ റെയിൽവെ മേൽപാലത്തിന്റെ നിർമാണത്തിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. എക്‌സ്പാൻഷൻ ജോയിന്റുകളിലെ വിള്ളലാണ് പ്രധാന പ്രശ്‌നം. പാലത്തിന്റെ ബെയറിംഗ് മൂവ്‌മെന്റിലും തകരാറുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണെന്നും വിജിലൻസ് കണ്ടൈത്തി. നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ വിശദമായ അന്വേഷണം വേണം. ഇക്കാര്യമാവശ്യപ്പെട്ട് കണ്ണൂർ വിജിലൻസ് യൂണിറ്റ്വിജിലൻസ് ഡയറക്ടർക്ക്ഉടൻ റിപ്പോർട്ട് നൽകും.
പാലത്തിൽ വിദഗ്ധ പരിശോധനയും നടത്തും. നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കെ.എസ്.ടി.പിയോട് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. സാംപിൾ പരിശോധനാ ഫലം വന്ന ശേഷമായിരിക്കും തുടർ നടപടികൾ. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് ഗ്രൂപ്പാണ് അതേ കാലഘട്ടത്തിൽ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലവും നിർമിച്ചത്. 2014ൽ തുടങ്ങിയ നിർമാണം പൂർത്തിയായത് 2017 ലാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പാലത്തിന് വിള്ളലുണ്ടായതോടെയാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.
Story Highlights – Pappinissery flyover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here