കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

കോന്നിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. അടൂര്‍ പ്രകാശ് എംപി മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയെന്നും ഇത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ അടൂര്‍ പ്രകാശിനെ പിന്തുണച്ച് ഡിസിസി വൈസ് പ്രസിഡന്റും രംഗത്തെത്തി.
ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട കോന്നി തിരികെ പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് യുഡിഎഫ്. അതിനിടെയാണ് മുന്‍ എംഎല്‍എയും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി നിര്‍ണയമോ പ്രഖ്യാപനമോ നടക്കുന്നതിനു മുന്‍പേ റോബിന്‍ പീറ്ററാണ് വിജയ സാധ്യതയുള്ള സ്ഥാനര്‍ത്ഥി എന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപനം നടത്തി എന്നതാണ് ആരോപണം. ഇത് അനുയോജ്യരായ പല മുതിര്‍ന്ന നേതാക്കളെയും മറികടന്നു കൊണ്ടാണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ ഒരാളെ പേരെടുത്ത് പ്രഖ്യാപിക്കുന്നത് ചട്ട ലംഘനമാണെന്നും അടൂര്‍ പ്രകാശിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.
അതേസമയം, അടൂര്‍ പ്രകാശിനെ പിന്തുണച്ച് ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ് രംഗത്തെത്തി. അടൂര്‍ പ്രകാശ് ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കാത്തവരാണ് അനാവശ്യ വിവാദ പ്രസ്താവനകളുമായി വരുന്നതെന്നും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ഇത്തരം പ്രസ്താവനകളിലൂടെ സാഹചര്യം വഷളാക്കുന്ന നടപടി നേതൃത്വം വിലക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. അതേസമയം, ആരോപണങ്ങളോട് തത്കാലം പ്രതികരിക്കുന്നില്ലെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.
Story Highlights – Konni – Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here