Advertisement

ബഹിരാകാശ ഏജൻസികൾക്കെതിരെ ആക്ഷേപഹാസ്യ പരസ്യവുമായി പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ്

February 22, 2021
Google News 3 minutes Read

നാസ അടക്കമുള്ള ബഹിരാകാശ ഏജൻസികൾക്കും സർക്കാരുകൾക്കുമെതിരെ ആക്ഷേപഹാസ്യ പരസ്യവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ്. ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ച് 18 കാരിയായ ഗ്രേറ്റ പുറത്തിറക്കിയ ഒരു ചെറു പരസ്യ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ചൊവ്വ ദൗത്യത്തിന്റെ പേരിൽ കോടികൾ പൊടിപൊടിക്കുന്ന സാഹചര്യത്തെയും വിഡിയോയിൽ വിമർശിക്കുന്നുണ്ട്. മനുഷ്യ സ്പർശമേൽക്കാത്ത ശ്വാസം നിലച്ചു പോകുന്നത്രയും സൗന്ദര്യമുള്ള നിരവധി കാഴ്ചകളുള്ള പ്രദേശമായിയാണ് ചൊവ്വയെ പരസ്യത്തിൽ വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സമ്മർദ്ദമില്ലാതെ പുതു ജീവിതം ആരംഭിക്കാൻ പറ്റിയ സ്ഥലമാണ് ചൊവ്വ. ഇത്തരം അന്യഗ്രഹ ദൗത്യങ്ങളിലെ വിഢിത്തത്തെ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കിയതെന്നാണ് ഗ്രേറ്റയുടെ ഫ്രെഡേസ് ഫോർ ഫ്യൂച്ചർ സംഘടനയുടെ വക്താവ് പറയുന്നത്.

മലിനീകരണമോ യുദ്ധങ്ങളോ പകർച്ചവ്യാധികളോ ഇല്ലാത്ത ലോകമെന്നാണ് പരസ്യത്തിൽ ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ഏതാണ്ട് 2.7 ബില്യൺ ഡോളർ ചെലവ് വരുന്നതാണ് നാസയുടെ പേഴ്സിവിയറൻസ് ദൗത്യത്തിനെന്നാണ് കരുതപ്പെടുന്നത്. 50 ലക്ഷം വർഷങ്ങൾ നീണ്ട ഭൂമിയിലെ വാസത്തിന് മനുഷ്യനു മാറ്റം വരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും 5.6 ചതുരശ്ര മൈൽ നീണ്ടു പരന്നു കിടക്കുന്ന ചൊവ്വയാണ് പുതിയ ലോകമെന്നും വിഡിയോയിൽ പറയുന്നു.

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശബ്‌ദമുയർത്തുന്നതിന് കൗമാരക്കാരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ ഗ്രേറ്റ ട്യൂൻബെർഗ് 2018 ലാണ് എഫ്.എഫ്.എഫ് എന്ന സംഘടന ആരംഭിക്കുന്നത്. ഗ്രേറ്റ കാലാവസ്ഥ വ്യതിയാനത്തിനെതിരെ സന്ദേശം ഉയർത്തികൊണ്ട് നിരവധി ലോക രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഭൂമിയിലുള്ള 99% പേരെ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിട്ടിട്ടാണ് 1% അതിസമ്പന്നൻ ചൊവ്വയിലേക്ക് പോകാൻ ഒരുങ്ങുന്നതെന്നാണ് വിഡിയോയിൽ പറയുന്നത്.

സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് 2026 ആകുമ്പോഴേക്കും മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തന്റെ സ്വപ്നം ചൊവ്വയിൽ ഒരു മനുഷ്യ കോളനി സ്ഥാപിക്കുകയെന്നതാണെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ ടൂറിസത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പോയി വരാൻ സ്വകാര്യ കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ടിക്കറ്റ് വില ഏതാണ്ട് 400 കോടി രൂപയാണ്.

Story Highlights – Greta Thunberg’s ‘Fridays for Future’ releases video mocking massive expenditure on Mars exploration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here