തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ ആക്രമണം; നാല് പേർ പിടിയിൽ
തിരുവനന്തപുരം ചെമ്പഴന്തിയിൽ വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ ആക്രമണം നടത്തിയ നാല് പേർ പിടിയിൽ. രക്ഷപെടുന്നതിനിടെ അടൂരിൽ നിന്നാണ് പ്രതികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് ചെമ്പഴന്തി കുണ്ടൂർകുളത്ത് വീട്ടമ്മയായ ഷൈലയുടെ കടയ്ക്കും വീടിനും നേരെ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. വീട്ടമ്മയുടെ കഴുത്തിൽ വാള് വച്ച് സ്വർണ മാല കവരുകയും കടയും വീടും കാറും അടിച്ചു തകർക്കുകയും ചെയ്തു. ചെമ്പഴന്തി സ്വദേശി കരിക്ക് എന്നു വിളിപ്പേരുള്ള രതീഷ്, ചേങ്കോട്ടുകോണം സ്വദേശി പോപ്പി അഖിൽ,ഗാന്ധിപുരം സ്വദേശി ദീപു,കീരിക്കുഴി സ്വദേശി ശ്രീകുട്ടൻ എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.വാളും വെട്ടുകത്തിയും ഉപയോഗിച്ചായിരുന്നു അക്രമം. പ്രദേശവാസികളായ ചെറുപ്പക്കാരുമായുള്ള തർക്കമാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമത്തിൽ വീടിനോടു ചേർന്ന കട പൂർണ്ണമായും തകർന്നിരുന്നു. ഗുണ്ടാ സംഘത്തിൽ കൂടുതൽ ആളുകളുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Highlights – goonda attack against woman in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here