നിർബന്ധിത മതപരിവർത്തന നിരോധന നിയമം; യുപിയിൽ യുവാവ് അറസ്റ്റിൽ
നിർബന്ധിത മതപരിവർത്തന നിരോധന നിയമം അനുസരിച്ച് ഉത്തർപ്രദേശിൽ മറ്റൊരു യുവാവ് കൂടി അറസ്റ്റിൽ. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിച്ചു എന്നാണ് കേസ്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ബീഹാറിലെ സമസ്തിപൂർ സ്വദേശിയായ തബാറക് ഖാൻ ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഗോരഖ്‌പൂരിലെ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. മാർച്ച് ഒന്നിന് 14 വയസ്സുകാരിയായ ഒരു പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം വിവാഹം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വിവാഹത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ അന്ന് തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലേക്കയച്ചു. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും മാതാവ് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്താറുണ്ടെന്ന് മാതാവ് പൊലീസിനെ അറിയിച്ചു. ഈയിടെ ഉർദു ഭാഷയിലുള്ള വിവാഹ സർട്ടിഫിക്കറ്റ് കുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് കണ്ടെത്തിയെന്നും മാതാവ് പറഞ്ഞു.
നിക്കാഹ് നടത്തിയ ആളെ പൊലീസ് തിരയുകയാണ്.
Story Highlights – Man Arrested Under Anti-Conversion Law In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here