സൊമാറ്റോ ഡെലിവറി ബോയിയെ അനുകൂലിച്ച് പരിനീതി ചോപ്ര; സത്യം കണ്ടെത്താൻ ആവശ്യം
സൊമാറ്റോ ഡെലിവറി ബോയി കാമരാജിനെ അനുകൂലിച്ച് പരിനീതി ചോപ്ര. സംഭവത്തിന് പിന്നിലെ സത്യം കണ്ടെത്തണമെന്ന് സൊമാറ്റോയോട് പരിനീതി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
‘അനാവശ്യമായാണ് അദ്ദേഹത്തെ അകപ്പെടുത്തിയിരിക്കുന്നതെങ്കിൽ അത് മനുഷ്യത്വരഹിതമാണ്. ഇത് ഹൃദയഭേതകവും, നാണക്കേടുമാണ്. എങ്ങനെയാണ് എനിക്ക് സഹായിക്കാൻ സാധിക്കുക എന്ന് അറിയിക്കൂ’- പരിനീതി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് യുവതിയെ മർദിച്ച സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിലാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദുരനുഭവം ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് ഭക്ഷണം വേണ്ടെന്നും താൻ കസ്റ്റമർ കെയർ മായി സംസാരിക്കുകയാണെന്നും ഹിതേഷ കാമരാജിനോട് പറഞ്ഞു. ഞാൻ നിങ്ങളുടെ അടിമയാണോ എന്ന് ചോദിച്ചായിരുന്നു കാമരാജ് യുവതിക്ക് നേരെ മർദനം അഴിച്ചുവിട്ടത്. മൂക്കിൽ നിന്നും ചോര പൊടിയുന്നത് കണ്ടു കാമരാജ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഹിതോഷയുടെ ഭാഗം.
എന്നാൽ കാമരാജ് പറയുന്നത് ഇങ്ങനെ : ‘ഭക്ഷണം എത്താൻ വൈകിയതിൽ യുവതി ദേഷ്യപ്പെട്ടു. എന്നാൽ ട്രാഫിക് ബ്ലോക്കിൽ പെട്ട് പോയെന്ന് പറഞ്ഞ് ഞാൻ ക്ഷമ ചോദിച്ചു. പക്ഷേ യുവതി കൂട്ടാക്കിയില്ല. ഭക്ഷണത്തിന്റെ പണം നൽകാൻ പറഞ്ഞിട്ടും യുവതി അത് കേട്ടില്ല. കസ്റ്റമർ സർവീസുമായി ബന്ധപ്പെടുകയാണെന്ന് പറഞ്ഞു. ഒടുവിൽ യുവതിയുടെ ഓർഡർ ക്യാൻസലായി. ഭക്ഷണം തിരികെ ഏൽപ്പിക്കാൻ പറഞ്ഞപ്പോൾ യുവതി തയാറായില്ല. തുടർന്ന് ഞാൻ അവിടെ നിന്ന് തിരികെ പോരാൻ ഒരുങ്ങി. കലിയടക്കാനാകാത്ത യുവതി ലിഫ്റ്റിനടുത്ത് വന്ന് എന്നെ ചീത്ത വിളിക്കുകയും, ചെരുപ്പ് വലിച്ചെറിയുകയും ചെയ്തു. എന്നെ അടിക്കാൻ വന്നപ്പോൾ ഞാൻ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കൈയിലിടിച്ചതും മോതിരം മൂക്കിൽ കൊണ്ട് ചോര വന്നതും’.
ഹിതേഷക്ക് നേരെ ഉണ്ടായ അക്രമത്തിൽ തങ്ങൾ ഖേദിക്കുന്നു എന്നും ചികിത്സക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് സൊമാറ്റോ അറിയിച്ചിരുന്നു. കാമരാജ്‌നെ സൊമാറ്റോയിൽ നിന്നും ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
Story Highlights – parineeti chopra supports kamraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here