തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ തീരുമാനം
തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ തീരുമാനമായി. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനമായത്. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകുമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാകും തൃശൂർ പൂരത്തിന് പ്രവേശനം. പൂരം എക്‌സിബിഷൻ ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
ചീഫ് സെക്രട്ടറി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ ചേമ്പറിൽ ഡിഎംഒ, സിറ്റി പൊലീസ് കമ്മീഷ്ണർ, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു.
തൃശൂർ പൂരം മുൻ വർഷങ്ങളിലേതിന് സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ഘടകപൂര ക്ഷേത്രങ്ങളുടേയും നിലപാട്. ആൾക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദർശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോർട്ട് ദേവസ്വങ്ങൾ നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനം.
Story Highlights – thrissur pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here