ബിഹാർ നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം
ബിഹാർ നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ബിഹാറിൽ ജനാധ്യപത്യമില്ലാതായെന്നും മുഖ്യമന്തി ബിജെപിയുടെ വക്താവ് മാത്രമായി അധപതിച്ചെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെരുവിൽ അക്രമം അഴിച്ചുവിടാൻ നേതൃത്വം നൽകി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.
ബിഹാറിൽ പ്രതിപക്ഷ നേതാക്കൾക്ക് നേരെ ഉണ്ടായ പോലിസ് അതിക്രമം രാജ്യവ്യാപക ചർച്ച ആക്കാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷം ഇന്ന് തുടക്കമിട്ടു. രാജ്യസഭയിൽ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് ആർജെഡി എംപി മനോജ് ഝാ നോട്ടീസ് നൽകി. ബിഹാറിൽ പ്രതിപക്ഷ അംഗങ്ങൾ നിയമസഭക്ക് പുറത്ത് സമാന്തരമായി നിയമസഭസമ്മേളനം നടത്തി. വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരണം എന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംഭവം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കുറ്റപ്പെടുത്തി. ബിഹാറിൽ ജനാധ്യപത്യ സംവിധാനം തകർന്നതായും മുഖ്യമന്ത്രി ബിജെപിക്കും ആർഎസ്എസിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിഹാർ നിയമസഭയിൽ ഇന്നലെ ബിഹാർ സ്പെഷ്യൽ ആംഡ് പൊലീസ് ബിൽ പാസാക്കിയതിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. പൊലീസിന് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പൊലീസ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. വനിതകൾ അടക്കമുള്ള അംഗങ്ങളെ പൊലീസ് വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്തു.
Story Highlights- police brutality in bihar assembly congress criticized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here