മ്യാൻമറിൽ സൈന്യത്തിന്റെ നരനായാട്ട്; കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത് 114 പേർ

മ്യാൻമർ തെരുവുകളിൽ സൈന്യത്തിന്റെ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസങ്ങളിൽ 114 പേരാണ് സൈന്യത്തിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ടത്. ശനി, ഞായർ ദിവസങ്ങളിലായാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ കുട്ടികളുമുണ്ട്.
ആങ് സാൻ സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇതുവരെ നാനൂറിലേറെപ്പേരെയാണ് പൊലീസും പട്ടാളവും വെടിവച്ചുകൊന്നത്.
സൈന്യത്തിന്റെ നടപടിയെ അപലപിച്ച് ജപ്പാൻ, ദക്ഷിണകൊറിയ, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, ന്യൂസിലാൻഡ്, ഡെൻമാക്ക്, ഗ്രീസ്, നെതർലാൻഡ് തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങൾ രംഗത്തെത്തി. സൈനിക നടപടിക്കെതിരെ ഈ രാജ്യങ്ങൾ പ്രസ്താവനയിറക്കി. അക്രമത്തിൽ ഐക്യരാഷ്ട്രസഭ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ഞെട്ടൽ രേഖപ്പെടുത്തി.
Story Highlights: Myanmar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here