മതസൗഹാർദത്തെ നഗ്നമായി പിച്ചിക്കീറി; പ്രധാനമന്ത്രിയുടെ ശരണം വിളിക്കെതിരെ എം. എ ബേബി

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നുവന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന നടപടിയാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എം. എ ബേബി വിമർശിച്ചു. കരുനാഗപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ബേബി.
ശബരിമലയിൽ പോയി ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു വിളിക്കാം. തെരഞ്ഞെടുപ്പ് യോഗത്തിൽ ശരണം വിളിക്കുന്നതോ, ‘അല്ലാഹു അക്ബർ’ എന്നു വിളിക്കുന്നതോ, യേശു ക്രിസ്തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എം. എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സർക്കാരുകളുടെ നയമാണ് ചർച്ച ചെയ്യേണ്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയിൽ ഉറപ്പു നൽകുന്നുണ്ടോയെന്നും എം. എ ബേബി ചോദിച്ചു.
കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രധാനമന്ത്രി ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തനംതിട്ടയെ ആത്മീയതയുടെ മണ്ണെന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്. ശബരിമലയിൽ വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശിയെന്ന് മോദി എടുത്തു പറഞ്ഞു. പ്രസംഗത്തിലുടനീളം കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ മോദി രൂക്ഷമായി വിമർശിച്ചിരുന്നു.
Story Highlights: assembly elections 2021, narendra modi, m a baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here