എ എം ആരിഫ് അരിത ബാബുവിന് എതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: രമേശ് ചെന്നിത്തല

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ വ്യക്തിപരമായി അധിക്ഷേപിച്ച എ എം ആരിഫ് എംപി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില കുറഞ്ഞ പരാമര്‍ശമാണിതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം തന്നെ പരിഹസിച്ചുള്ള എ എം ആരിഫ് എംപിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് അരിത ബാബുവും വ്യക്തമാക്കി. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തെ മുഴുവന്‍ പരിഹസിക്കുന്നതാണ് എ എം ആരിഫ് എംപിയുടെ പരാമര്‍ശം. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അരിത ബാബു ട്വന്റിഫോറിനോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ത്ഥിയാണ് അരിത ബാബു.
പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു ആരിഫിന്റെ പരിഹാസം. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ അത് നേരത്തെ പറയണമെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എല്‍ഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.
ക്ഷീരകര്‍ഷകയായ അരിത ബാബുവിന് ഇതിന് മുന്‍പും തന്റെ തൊഴിലിന്റെ പേരില്‍ പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു. ‘അഞ്ച് വര്‍ഷം മുന്‍പ് പാല്‍കാരിയായി തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. അല്ലാതെ ക്ഷീര സംഘത്തിന്റെ തെരഞ്ഞെടുപ്പിലേക്ക് അല്ലായിരുന്നു’ അരിത ബാബു മറുപടിയായി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here