‘തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തി’; റീപോളിംഗ് വേണമെന്ന് യുഡിഎഫ്

തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തി എന്ന് യുഡിഎഫ്. റീപോളിംഗ് വേണമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി പിവി അബ്ദുൾ റഷീദിൻ്റെ ആവശ്യം. തളിപ്പറമ്പിൽ ശാസ്ത്രീയമായി ബൂത്ത്പിടുത്തവും കള്ളവോട്ടും നടന്നു എന്ന് അദ്ദേഹം ആരോപിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ മുഴുവൻ റീപോളിംഗ് ആവശ്യപ്പെടുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ തളിപ്പറമ്പിൽ ഇടപെടണം. വോട്ടർമാരെ അടിച്ചോടിക്കുന്ന ഉത്തരേന്ത്യൻ മോഡലാണ് തളിപ്പറമ്പിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ എൽഡിഎഫ് തള്ളി. സമാധാനപരമായാണ് ഇവിടെ വോട്ടെടുപ്പ് നടന്നെതെന്ന് തളിപ്പറമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെ സുധാകരൻ ഉൾപ്പെടെയുള്ളവർ മനപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂറിൽ ഉച്ചക്കു മുൻപ് സംഘർഷമുണ്ടായിരുന്നു. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്തു എന്ന് പരാതി ഉയർന്നിരുന്നു. പല ബൂത്തുകളിലും യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ ഇരിക്കാൻ സമ്മതിച്ചില്ലെന്നും വെബ് കാസ്റ്റിംഗ് ഉണ്ടായിരുന്നെങ്കിലും ക്യാമറ തിരിച്ചുവച്ച് കള്ളവോട്ട് നടത്തിയെന്നും യുഡിഎഫ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് യുഡിഎഫ് റീപോളിംഗ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് അടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
Story Highlights: CPIM seizes booths and conducts fraudulent polls; UDF demands re-poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here