കരിപ്പൂര്‍ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ നടന്ന റെയ്ഡിനോട് അനുബന്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടിയത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലുമുണ്ടായേക്കാം. പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് പണവും സമ്മാനങ്ങളും ലഭിച്ചിരുന്നുവെന്നും വിവരം. തുടര്‍ന്നും റെയ്ഡുകള്‍ പ്രതീക്ഷിക്കാമെന്നും കൊവിഡ് സാഹചര്യത്തില്‍ വളരെയധികം കള്ളക്കടത്ത് നടന്നത് കരിപ്പൂരാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളം കരിപ്പൂരാണെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. കള്ളക്കടത്തിന് അടക്കം ഇവര്‍ സഹായം നല്‍കിയെന്നാണ് ആരോപണം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. സിബിഐ കൊച്ചി യൂണിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ജനുവരിയില്‍ വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Story highlights: cbi, customs, karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here