കൊടകര കള്ളപ്പണക്കേസ്: പണം കണ്ടെത്തിയതായി പൊലീസ്

കൊടകരയിൽ ഗുണ്ടാസംഘം കവർന്നതെന്ന് കരുതുന്ന പണം കണ്ടെത്തിയതായി പൊലീസ്. കേസിലെ ഒമ്പതാം പ്രതി ബാബുവിന്റെ കൊടുങ്ങല്ലൂർ കോണത്തുകുന്നിലെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപ കണ്ടെത്തിയത്. അതേസമയം കേസ് അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധമുള്ള കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക് നീങ്ങുകയാണ്. ധർമ്മരാജൻ എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ ഡ്രൈവർ ഷംജീറിൻറെ സഹായി റഷീദിനെ കേസിൽ പ്രതി ചേർത്തു. ഇയാളാണ് ഗുണ്ടാസംഘത്തിന് കുഴൽപ്പണക്കടത്ത് വിവരങ്ങൾ ചോർത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
23 ലക്ഷത്തി മുപ്പത്തിനാലായിരം രൂപ, മൂന്ന് പവൻ സ്വർണാഭരണങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. കേസിലെ ഒമ്പതാം പ്രതി ബാബുവിൻറെ കോണത്തുകുന്നിലെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇത് കവർന്ന പണം തന്നെയാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം കുഴൽപ്പണം കടത്തിയത് കോഴിക്കോട് സ്വദേശിയായ അബ്കാരി ധർമ്മരാജന്റെ കാറിലാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ധർമ്മരാജന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ ഡ്രൈവറായ ഷംജീറാണ് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി നൽകിയത്. കോഴിക്കോട് നിന്നും പണവുമായെത്തിയ വാഹനത്തിൽ ഷംജീറിന്റെ സഹായി റഷീദുമുണ്ടായിരുന്നു. റഷീദാണ് ഗുണ്ടാസംഘത്തിന് വിവരങ്ങൾ ചോർത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കൂടി കേസിൽ പ്രതി ചേർത്തു.
ഗൂഢാലോചന നടത്തുകയും ഗുണ്ടാസംഘത്തെ ഏകോപിപ്പിക്കുയും ചെയ്ത കോഴിക്കോട് സ്വദേശിയായ അലി, കല്യാശേരി സ്വദേശി സുജീഷ്, രഞ്ജിത്ത് എന്നിവർ കൂടി പിടിയിലാകാനുണ്ട്. അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ചും ആർക്കായാണ് കൊണ്ടുപോയതെന്നതിനെ കുറിച്ചും ഇനിയും വ്യക്തതയില്ല. 25 ലക്ഷത്തേക്കാളധികം തുകയാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല. കേസിലെ ഉന്നത രാഷ്ട്രീയ ബന്ധം സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് തന്നെയാണ് സൂചന.
Story highlights: Kodakara black money case: Police say they found the money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here