3000 ഓക്സിജൻ ബെഡുകൾ അധികമായി സജ്ജമാക്കും; എറണാകുളത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മുന്നിലുള്ള എറണാകുളത്ത് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നു. ജില്ലയിൽ മൂവായിരം ഓക്സിജൻ ബെഡുകൾ അധികമായി സജ്ജമാക്കും. ജില്ലയില്ലെ 12 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50% കടന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതേസമയം ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടറും, നിയന്ത്രണം കടുപ്പിക്കുമെന്ന് പോലീസും വ്യക്തമാക്കി.
കൊവിഡ് വ്യാപനം വലിയ ആശങ്കയുയർത്തുന്ന സാഹചര്യത്തിലാണ് എറണാകുളത്ത് കരുതൽ നടപടികൾ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിൽ മൂവായിരം ഓക്സിജൻ ബെഡുകൾ അധികമായി സജ്ജമാക്കും. അങ്കമാലി അഡ്ലക്സ് കൊവിഡ് കേന്ദ്രത്തിൽ 500 കിടക്കകൾക്ക് അനുമതിയായിട്ടുണ്ട്.
ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ 400 ഓക്സിജൻ ബെഡുകളും തയ്യാറാക്കും.
എറണാകുളം ജനറൽ ആശുപത്രിയിൽ 150 ഓക്സിജൻ ബെഡുകൾ കൊവിഡ് രോഗികൾക്കായി മാറ്റി. ബിപിസിഎൽ സഹായത്തോടെ ജില്ലയിലാകമാനം 1500 ബെഡുകൾ കൂടി സജ്ജീകരിക്കും.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയാത്തത് ആശങ്കയാകുന്നു. രണ്ട് ദിവസത്തിനകം കേസുകളിൽ കുറവ് വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ലോക്ക്ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ഇതനുസരിച്ചാകും തീരുമാനമെടുക്കുക.
Story Highlights: covid precautions are being strengthened in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here