ആവശ്യത്തിനു വാക്സിൻ ഇല്ല, എന്നിട്ട് വാക്സിനെടുക്കൂ എന്ന് ഡയലർ ടോൺ; അരോചകമെന്ന് ഡൽഹി ഹൈക്കോടതി
രാജ്യത്ത് ആവശ്യത്തിനു വാക്സിൻ ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലർ ടോൺ കേൾപ്പിക്കുന്നത് അരോചകമെന്ന് ഡൽഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിൻ ഇല്ലാഞ്ഞിട്ടും ഇത്തരത്തിൽ സന്ദേശം നൽകുന്നത് എത്ര കാലം തുടരും? വാക്സിൽ ഇല്ലാഞ്ഞിട്ടും നിങ്ങൾ പറയുന്നു, വാക്സിനെടുക്കാൻ. വാക്സിൻ ഇല്ലാതിരിക്കുമ്പോൾ ഇതെങ്ങനെയാണ് സാധിക്കുക? ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വിപിൻ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ചത്.
പണം ഈടാക്കിയിട്ടാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകണം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപോലെയുള്ള സന്ദേശം കേൾപ്പിക്കുന്നതിനു പകരം പല സന്ദേശങ്ങൾ തയ്യാറാക്കി അവ കേൾപ്പിക്കണം. ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് കൊവിഡ് ബോധവത്കരണ പരിപാടികൾ തയ്യാറാക്കി ചാനലുകളിൽ സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും കൊവിഡ് മാനദണ്ഡങ്ങളും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
നാല് ലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയർത്തുന്നു. 3,44,776 പേർക്ക് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലും കർണാടകയിലുമാണ്.
Story Highlights: Irritating: Delhi HC slams Vaccination dialer tune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here