കോൺഗ്രസ് രാജ്യസഭാ എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു
കോൺഗ്രസിന്റെ രാജ്യസഭാ എം.പി രാജീവ് സാതവ് അന്തരിച്ചു. 46 വയസ്സായിരുന്നു. കൊവിഡ് ബാധിനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. സൈറ്റോ മെഗാലോ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പൂനെയിലെ ജഹാംഗീർ ആശുപത്രിയിലായിരുന്നു ചികിത്സ. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കരുത്ത് തെളിയിച്ച ഗുജറാത്തിൽ പാർട്ടിയുടെ ചുമതലയുള്ളയാളാണ് സതവ്. രാഹുൽ ഗാന്ധിയുമായി അടുപ്പം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു സാതവ്. വലിയ നഷ്ടമാണിതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കഴിവുള്ള നേതാവായിരുന്നു രാജീവ് സതവ് എന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം, എം.പി, ഏറ്റവും പ്രതീക്ഷയുള്ള യുവനേതാവ് എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here