കെഎൻ ബാലഗോപാലിന് ധനകാര്യം, പി രാജീവിന് വ്യവസായം; മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു
രണ്ടാം പിണരായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ മുഖ്യമന്ത്രി തന്നെ വഹിക്കും.
ഫിഷറീസ്, സാംസ്കാരിക വകുപ്പ് സജി ചെറിയാനാണ് കൈകാര്യം ചെയ്യുക. വിഎൻ വാസവൻ എക്സൈസ്, തൊഴിൽ മന്ത്രിയാകും. വീണ ജോർജിനാണ് ആരോഗ്യവകുപ്പ്. എംഎം മണി മികച്ച രീതിയിൽ കൈകാര്യം ചെയ്ത വൈദ്യുത വകുപ്പിൻ്റെ ചുമതല ഇക്കുറി കെ കൃഷ്ണൻ കുട്ടിയ്ക്കാണ്. റോഷി അഗസ്റ്റിനാണ് ജലവിഭവ മന്ത്രി. അഹമദ് ദേവർകോവിൽ- തുറമുഖം. വി അബ്ദുൾ റഹ്മാൻ ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിനാണ്. കെ എൻ ബാലഗോപാൽ ധനമന്ത്രിയാവും. പി രാജീവ് വ്യവസായ മന്ത്രിയാണ്. ആർ ബിന്ദു ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്യും. എംവി ഗോവിന്ദൻ-തദ്ദേശഭരണം. വി ശിവൻകുട്ടിയാണ് വിദ്യാഭ്യാസ മന്ത്രിയാവുക. കെ രാധാാകൃഷ്ണൻ പിന്നാക്ക, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്യും.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
സ്റ്റേഡിയത്തിലെ നിർമാണ തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നാളെ നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പ്രോട്ടോക്കോൾ ലംഘനമാണെന്ന പരാതി നിലനിൽക്കെയാണ് സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന കൂടുതൽ തൊഴിലാളികളെ ഉടൻ പരിശോധനയ്ക്ക് വിധേയമാക്കും.
Story Highlights: departments of ministers decided
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here