തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായത്; കെ മുരളീധരൻ

കോൺഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു എന്ന് കെ മുരളീധരൻ. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണം. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തോട് അറിയിച്ചു. പുതിയ മന്ത്രിസഭയിലെ ആരേയും മോശക്കാരായി കാണുന്നില്ല. കോൺഗ്രസിൽ കോൺഗ്രസിൽ തലമുറ മാറ്റം വേണം. താൻ മാറി തരാൻ തയ്യാറാണ്. തനിക്ക് തന്റെ കാര്യം മാത്രമേ പറയാനാകൂ എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു
കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ നരേന്ദ്ര മോദിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയൻ അങ്ങനെ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവ് ആരെന്ന് എം എൽ എ മാർ അഭിപ്രായം പറയും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോൾ കെ.പി സി സി പ്രസിഡന്റിന്റെ കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: K. Muraleedharan about Kerala Legislative Assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here