പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി തർക്കമില്ല; കെവി തോമസ്

പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടാകാം. പക്ഷെ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കും. കെപിസിസി, യുഡിഎഫ് തലത്തിലെ മാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കും. പാർട്ടിയിൽ താഴേതട്ടുമുതൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നും കെപിസിസി വർക്കിങ് പ്രസിഡൻ്റ് 24നോട് പറഞ്ഞു.
“ചർച്ചകൾ നടക്കുകയാണ്. ചൊവ്വാഴ്ചയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ എഐസിസി പ്രതിനിധികൾ വന്നത്. എംഎൽഎമാർ ഉൾപ്പെടെ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് തീരുമാനം എടുക്കും. തലമുറമാറ്റം വേണമെന്നുള്ളത് അവരവരുടെ ആഗ്രഹമാണ്. സിപിഐഎമിലും തർക്കങ്ങളുണ്ടായിട്ടുണ്ടാവും. അതുപോലെയേ ഇവിടെയും ഉണ്ടായിട്ടുള്ളൂ. ചർച്ചകളാണ് നടക്കുന്നത്.”- കെവി തോമസ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നുണ്ട്. വി ഡി സതീശന് എതിരെയുള്ള മുതിർന്ന നേതാക്കളുടെ സമ്മർദം ശക്തമായതോടെയാണ് പി ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് കമൽനാഥും ചിദംബരവും അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.
കമൽനാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത് മുതലായവർ ചെന്നിത്തലയെ മാറ്റുന്നത് ഉചിതമാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. രമേശിന്റെയും സതീശന്റെയും പേരിൽ തർക്കം രൂക്ഷമായതോടെ ആണ് പി ടി തോമസിന്റെ പേര് സമവായമായി പരിഗണനയ്ക്ക് എത്തിയത്. ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യം എന്നതും അനുകൂല ഘടകമാണ്.
Story Highlights: no dispute about the leadership of the opposition; KV Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here