ബാബാ രാംദേവിനെ വിമർശിച്ച് ഡോ.ജയേഷ് ലെലെ
എല്ലാറ്റിനെയും വിമർശനബുദ്ധിയോടെ സമീപിക്കുന്ന ബാബാ രാംദേവിന് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു ഡോ. ജയേഷ് ലെലെയുടെ പ്രതികരണം. ഒരു ചാനൽ ചർച്ചക്കിടെ തൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിച്ചു തുടങ്ങിയ ബാബാ രാംദേവിനോട്, ‘മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്’ എന്ന് ഡോ. ജയേഷ് ലെലെ കടുപ്പിച്ചു പറഞ്ഞു.
രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ സെക്രട്ടറി ജനറൽ ഡോ. ജയേഷ് ലെലെ, ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെയാണ് രാംദേവിന്‍റെ വായടപ്പിച്ചത്.
അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തതിനാണ് ഡോ. ജയേഷ് ലെലെയുടെ കടുത്ത പ്രതികരണം രാംദേവിന് നേരിടേണ്ടി വന്നത്. ചർച്ചയിലെ ദൃശ്യങ്ങൾ വൈറലായതോടെ യോഗ ഗുരുവിന് ‘വായടപ്പൻ മറുപടി നൽകിയ’ ലെലെയെ പ്രകീർത്തിച്ചു ട്വീറ്റുകൾ നിറഞ്ഞു.
കൊവിഡ് ഭേദമാകാൻ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങൾ മരിച്ചതെന്നാണ് രാംദേവ് നടത്തിയ വിവാദ പ്രസ്താവന. ചില കൊവിഡ് മരുന്നുകളെ പേരെടുത്ത വിമർശിക്കുകയും ചെയ്തു. എന്നാൽ രാംദേവിന്റെ വിവാദ പ്രസ്താവനയെ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചു. അതോടെ കേന്ദ്ര സർക്കാരിനും രാംദേവിനെ തള്ളി പറയേണ്ടി വന്നു. ആരോഗ്യ മന്ത്രി ഹർഷ വർധൻ വിവാദ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകളാണ് ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതെന്നും ഹർഷ വർധൻ കൂട്ടി ചേർത്തു.
ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ചതായി രാംദേവ് അറിയിച്ചു. എന്നാൽ, അലോപ്പതി ചികിത്സക്കെതിരെ ഐ.എം.എയോട് 25 ചോദ്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം നടത്തിയ ടി.വി ചർച്ചയിലാണ് ഐ.എം.എ ഭാരവാഹിയുമായി രാംദേവ് കൊമ്പുകോർത്തത്. കടുത്ത രീതിയിൽതന്നെ എതിർ വാദങ്ങൾക്ക് മറുപടി പറഞ്ഞ ലെലെ, തന്‍റെ സംസാരത്തിനിടയിൽ രണ്ടുതവണ രാംദേവ് ഇടപെട്ടപ്പോഴും രൂക്ഷമായിത്തന്നെ മറുപടി പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആസ്ഥാനത്ത് ഓണററി സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. മലാഡ് വെസ്റ്റിലെ ക്ലിനിക്കിൽ ജനറൽ ഫിസിഷ്യനുമാണ്. ഐ.എം.എ. ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ നാഷനൽ സെക്രട്ടറിയുമാണ് ഡോ. ലെലെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here