ജീവവായുവുമായി പാഞ്ഞ ട്രെയിനിനെ നിയന്ത്രിച്ച് വനിതകൾ; പ്രശംസയുമായി റെയിൽവേമന്ത്രി; അപർണയ്ക്ക് കൈയടി
ജീവവായുവുമായി പാഞ്ഞ ട്രെയിനിനെ നിയന്ത്രിച്ച വനിതകളെ രാജ്യം പ്രശംസിക്കുമ്പോൾ, ആ നേട്ടത്തിൽ അഭിമാനിക്കുകയാണ് കോട്ടയം വൈക്കം മേവെള്ളൂർ ഗ്രാമം. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിലൂടെയാണ് ഈ വാർത്ത ലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ടാറ്റാ നഗറിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഓക്സിജൻ എക്സ്പ്രസ് നിയന്ത്രിചിരുന്ന വനിതകളിൽ ഒരാളാണ് കോട്ടയം വൈക്കം സ്വദേശിനിയായ അപർണ. കഴിഞ്ഞ ഒക്ടോബറിലാണ് അപർണ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്.
ഝാർഖണ്ഡിൽനിന്ന് പുറപ്പെട്ട ഓക്സിജൻ എക്സ്പ്രസിൽ ചെയിഞ്ചിങ് പോയൻറായ തമിഴ്നാട്ടിലെ ജോലാർപേട്ടിൽനിന്നാണ് ലോക്കോപൈലറ്റ് വിശാഖപട്ടണം സ്വദേശിയായ സരീഷ ഗജനിക്കൊപ്പം അപർണ നിയന്ത്രണം എറ്റെടുത്തത്. ഇരുവരും ട്രെയിൻ ഓടിക്കുന്ന ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേമന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
“കർണാടകയിലേക്കുള്ള ഏഴാമത്തെ ഓക്സിജൻ എക്സ്പ്രസ് ടാറ്റാനഗറിൽ നിന്ന് ബെംഗളൂരുവിലെത്തി. വനിതാ സംഘം പൈലറ്റുചെയ്ത ഈ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത് ഉറപ്പാക്കും, ”- റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
“ഞങ്ങൾ ജോലാർപേട്ടിൽ നിന്ന് യാത്ര ആരംഭിച്ച് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് വരെ എത്തി. ഈ സ്‌ട്രെച്ചിൽ വ്യക്തമായ എല്ലാ സിഗ്നലുകളും ലഭിച്ചതിനാൽ ഞങ്ങൾക്ക് ഇത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. മഴ പെയ്യുന്നുണ്ടാരുന്നെന്നും അത് ഒരു നല്ല അനുഭവമാണെന്നും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപർണ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here