കോവളം രണ്ടാം ഘട്ട വികസനവും തീരസംരക്ഷണവും ഉറപ്പാക്കും: മുഹമ്മദ് റിയാസ്

കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻറെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളും തീരസംരക്ഷണവും കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ടാം ഘട്ട പ്രവർത്തനം വൈകാതെ ആരംഭിക്കും. ഇതിനു മുന്നോടിയായി കടലാക്രമണത്തിലെ കേടുപാടുകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം സംഘടനകൾ, കോവളത്തെ ടൂറിസം മേഖല പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്ത് ഇതിനായുള്ള നടപടിക്രമങ്ങൾ ചർച്ചചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കോവളത്തെ സമുദ്ര, സീ റോക്ക്, ലൈറ്റ് ഹൗസ് ബീച്ചുകളിൽ കടലാക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ മന്ത്രി നേരിൽ കണ്ട് വിലയിരുത്തി.
ബീച്ചിൽ ഗ്രാനൈറ്റ് സീറ്റുകൾ, ബീച്ചിലെ ഇടക്കല്ലിൽ ശില്പം, നടപ്പാതയിൽ ഹാൻഡ് റെയിൽ, ബീച്ച് വൈദ്യുതീകരണം, ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, വസ്ത്രം മാറാനുള്ള കിയോസ്‌കുകൾ, കുളിമുറി, റെയിൻ ഷെൽട്ടറുകൾ, ലേസർ ലൈറ്റ് ഷോ തുടങ്ങിയ പ്രവൃത്തികൾ ഉൾക്കൊള്ളുന്നതാണ് ബീച്ചിലെ രണ്ടാം ഘട്ട വികസനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here