വിലനിർണ്ണയം കേന്ദ്രം ഏറ്റെടുക്കണം; വാക്‌സിൻ നയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

വാക്സിൻ നയത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. വാക്സിൻ വിലനിർണ്ണയം കേന്ദ്രം ഏറ്റെടുക്കണം എന്ന നിർദ്ദേശം സുപ്രീംകോടതി ആവർത്തിച്ചു. 18 മുതൽ 45 ഇടയിലുള്ളവർക്ക് വാക്സിൻ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറരുതെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ പോലെ മറ്റ് വിഭാഗങ്ങൾക്കായും വാക്സിൻ കേന്ദ്രം നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങാൻ ശ്രമിക്കണമെന്നാണ് കോടതി പറയുന്നത്.
പകുതി വാക്സിൻ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. വിലനിർണ്ണയം കമ്പനികൾക്ക് നൽകരുത്. രാജ്യമാകെ വാക്സിൻ ഒറ്റ വില നിർണ്ണയിച്ച് ഇത് സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൊവിൻ ആപ്പിലെ രജിസ്ട്രേഷന് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പടെ പലർക്കും കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാനാവും എന്നാണ് സോളസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.
അതിനിടെ രണ്ട് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റേണ്ടതുണ്ടോ എന്ന് കേന്ദ്രം ആലോചിക്കുകയാണ്. വാക്സിൻ ഒറ്റ ഡോസ് മതിയാകുമോ എന്ന പഠനവും ഓഗസ്റ്റോടെ പൂർത്തിയാക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്.
Story Highlights: Supreme court criticizes central government on vaccination policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here