രാംദേവിന്റെ അലോപ്പതിവിരുദ്ധ പരാമർശം; ഡോക്ടർമാർ കരിദിനം ആചരിക്കുന്നു

യോഗ ഗുരു രാംദേവിന്റെ അലോപ്പതിവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടർമാർ ഇന്ന് കരി ദിനം ആചരിക്കുന്നു. അലോപ്പതി ഉൾപ്പെടെയുള്ള ആധുനിക ചികിത്സയെ വിഡ്ഡിത്തം എന്ന് വിളിച്ചതിൽ രാംദേവ് മാപ്പ് പറയണമെന്നു ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയിൽ ഓക്സിജൻ കിട്ടാതെയും ചികിത്സകിട്ടാതെയും മരിച്ചതിനേക്കാൾ കൂടുതൽ പേർ അലോപ്പതി ചികിത്സയെ തുടർന്ന് മരണമടഞ്ഞെന്ന ബാബാ രാംദേവിന്റെ പരാമർശമാണ് ഡോക്ടർമാരെ ചൊടിപ്പിച്ചത്.
‘രാംദേവുമായി ഒരു തരത്തിലുള്ള ചർച്ചയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവൻ ആരാണ്? കൊവിഡ് പരിഭ്രാന്തി മുതലെടുക്കുന്ന കച്ചവടക്കാരൻ’ – ഡോക്ടർമാരുടെ സംഘടന പറയുന്നു.
‘രാപ്പകൽ വ്യത്യാസമില്ലാതെ മഹാമാരിക്കിടയിലും പ്രവർത്തിക്കുന്നവരാണ് ഡോക്ടർമാർ. അവർക്ക് ജീവൻ നഷ്ടപ്പെട്ടു. പതിനായിരത്തിലധികം ഡോക്ടർമാർ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. രാംദേവിനെതിരെ ഞങ്ങൾ ഏതറ്റംവരെ പോകും” – ഫോർഡ പ്രസിഡന്റ് ഡോ. മനീഷ് കൂട്ടിച്ചേർത്തു.
രാംദേവിന്റെ പരാമർശത്തിനെതിരേ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. ഇതേ തുടർന്നാണ് കരിദിനം ആചരിക്കാൻ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here