കൊവിഡ് ബാധിച്ച് രോഗി മരിച്ചു: ഡോക്ടർക്ക് മർദ്ദനം; അസമിൽ 24 പേർ അറസ്റ്റിൽ

കൊവിഡ് ബാധിച്ച് രോഗി മരിച്ചതിനെ തുടർന്ന് ഡോക്ടർക്ക് മർദ്ദനം. അസമിലെ ഒരു കൊവിഡ് കെയർ സെൻ്ററിലാണ് സംഭവമുണ്ടായത്. മരിച്ച രോഗിയുടെ ബന്ധുക്കളാണ് ഡോക്ടറെ മർദ്ദിച്ചത്. സംഭവത്തിൽ 24 പേരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ടാണ് ഡോക്ടർ സ്യൂജ് കുമാർ സേനാപാതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ചൂലും പാത്രങ്ങളുമൊക്കെ ഉപയോഗിച്ചായിരുന്നു ആക്രമണം. താൻ വ്യക്തിപരമായി ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നും എത്രയും വേഗം ഡോക്ടർക്ക് നീതി ലഭ്യമാക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അസം സംസ്ഥാന ഘടകം വിഷയത്തിൽ കടുത്ത നിലപടുമായി രംഗത്തെത്തി. ഇന്ന് ആരും ഓപി വിഭാഗത്തിൽ ജോലി ചെയ്യരുതെന്ന് ഐഎംഎ നിർദ്ദേശിച്ചു. എത്രയും വേഗം കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,207 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2.83 കോടിയായി. 3.35 ലക്ഷം പേരാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 18 ലക്ഷത്തിന് താഴെ രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
Story Highlights: Assam doctor assaulted after Covid patient dies; 24 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here