കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പം: പ്രധാനമന്ത്രി ജനങ്ങൾ നൽകുന്ന ആശ്വാസം വലുതാണെന്നും കെ.സുരേന്ദ്രൻ

ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ അനുവദിച്ചതോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേഗത കൂടും. വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങൾ നൽകുന്ന ആശ്വാസം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷൻ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബന്ധത വ്യക്തമായി. എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരുമ്പോൾ ആശുപത്രികൾക്ക് വാക്സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂ.
കുട്ടികൾക്കുള്ള വാക്‌സിനായി പരീക്ഷണങ്ങൾ നടത്തുന്നത് രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണ്. 23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്സിനേഷന്റെ വേഗതയിൽ ലോകത്ത് ഒന്നാമതായി. രാജ്യത്തെ ഏഴ് കമ്പനികൾ വ്യത്യസ്ത വാക്സിനുകൾ നിർമ്മിക്കുന്നതും മൂന്ന് വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലെത്തിയതും രാജ്യത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here