റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കുന്നതില്‍ ധനവകുപ്പ് വീഴ്ച വരുത്തിയെന്ന് സിഎജി കണ്ടെത്തല്‍
റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കുന്നതില്‍ ധനവകുപ്പ് വീഴ്ച വരുത്തിയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പരിശോധനാ- ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കല്‍ വൈകുന്നത് ജിഎസ്ടി നഷ്ടപരിഹാര സാധ്യത ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ഇബി കോടികളുടെ അധികച്ചെലവ് വരുത്തിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
2019 മാര്‍ച്ച് 31 വരെയുള്ള സിഎജി റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വച്ചത്. ഇക്കാലയളവില്‍ വിവിധ വകുപ്പുകള്‍ വരുത്തിയ വീഴ്ചകള്‍ കൃത്യമായി സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ധനവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ചരക്ക് സേവന നികുതി വകുപ്പില്‍ മാത്രം തീര്‍പ്പാക്കാനുള്ളത് 2404 റിപ്പോര്‍ട്ടുകളെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. തീര്‍പ്പാക്കല്‍ വൈകുന്നത് ജിഎസ്ടി നഷ്ടപരിഹാര സാധ്യത ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെക്രട്ടറി തലത്തിലുള്ള ഓഡിറ്റ് നിരീക്ഷണ സമിതികളും ചീഫ് സെക്രട്ടറി തലത്തിലുള്ള അപ്പെക്‌സ് കമ്മിറ്റികളും പരാജയമെന്നാണ് സിഎജിയുടെ വിലയിരുത്തല്‍.
പീക്ക് അവറുകളില്‍ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാതെയും യന്ത്രങ്ങള്‍ പരിപാലിക്കാതെയും കെഎസ്ഇബി കോടികളുടെ അധിക ചെലവ് വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1860 കോടിയാണ് 2018-19 വര്‍ഷത്തെ കെഎസ്ഇബിയുടെ നഷ്ടമെന്നും നിയമസഭയില്‍വച്ച സിഎജി റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവശ്യത്തിന് നെല്ല് സംഭരിച്ചില്ലെന്നും പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Story Highlights: cag report, finance department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here