കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ്: പ്രതിക്കായുള്ള അന്വേഷണം ഊർജിതം; ഒളിത്താവളത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു
കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതം. ഇയാൾ തൃശൂർ മുണ്ടൂർ മേഖലയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുണ്ടൂരിൽ വനപ്രദേശത്തിനടുത്ത സ്ഥലത്താണ് മാർട്ടിൻ ജോസഫ് ഒളിവിൽ കഴിയുന്നതെന്നാണ് സൂചന.
നാൽപതോളം പൊലീസുകാർ ചേർന്നാണ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്. മുണ്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാർട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂർ മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണം.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിൻറെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
ഇതിനിടയിൽ മാർട്ടിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകി. തന്നെ മാർട്ടിൻ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: kochi flat rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here