ബലാത്സംഗങ്ങൾക്ക് കാരണം മൊബൈൽ ഉപയോഗം: പെൺകുട്ടികൾക്ക് ഫോൺ നൽകരുതെന്ന് വനിതാ കമ്മീഷൻ അംഗം
ബലാത്സംഗങ്ങൾ വർധിക്കുന്നതിൽ മൊബൈൽ ഫോണുകൾക്ക് പ്രധാന പങ്കുണ്ടെന്ന് ഉത്തർപ്രദേശ് വനിതാ കമ്മീഷൻ അംഗം മീനാകുമാരി. അതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും അവർ പറഞ്ഞു. അലിഗഡ് ജില്ലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനിടയിലായിരുന്നു മീന കുമാരിയുടെ പരാമർശം.
പെൺകുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകാൻ പാടില്ല. അവർ ഫോണിലൂടെ ആൺകുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നീട് ഓടിപ്പോവുകയും ചെയ്യും. രക്ഷിതാക്കൾ പെൺകുട്ടികളുടെ ഫോണുകൾ പരിശോധിക്കുന്നില്ല. കുടുംബാംഗങ്ങൾ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ്’ മീനാ കുമാരി കുറ്റപ്പെടുത്തി.
മാത്രമല്ല സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെ സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക് വലിയ ഉത്തരവാദിത്തമാണ് ഉളളതെന്നും അവർ വ്യക്തമാക്കി.’ ഇന്ന് അവരുടെ മക്കൾ ശ്രദ്ധയില്ലാത്തവരാണെങ്കിൽ അതിന്റെ ഉത്തരവാദികൾ അമ്മമാരാണ്.’
എന്നാൽ കമ്മീഷന്റെ വൈസ് ചെയർപേഴ്‌സണായ അഞ്ജു ചൗധരി മീനകുമാരിയുടെ അഭിപ്രായങ്ങളോട് യോജിച്ചില്ല. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുളള പരിഹാരം മൊബൈൽ ഫോൺ എടുത്തുമാറ്റുന്നതല്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
നേരത്തെ ദേശീയ വനിതാകമ്മീഷൻ അംഗം ചന്ദ്രമുഖി ദേവി നടത്തിയ മറ്റൊരു പരാമർശവും വിവാദമായിരുന്നു. ബദുവാനിലുണ്ടായ കൂട്ടബലാത്സംഗക്കേസിനെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ പെൺകുട്ടി വൈകുന്നേരം വീടിന് പുറത്തിറങ്ങിയില്ലായിരുന്നെങ്കിൽ കുറ്റകൃത്യം ഒഴിവാക്കാമായിരുന്നുവെന്ന് അന്ന് ചന്ദ്രമുഖി അഭിപ്രായപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here