രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ 150% വർധന; മരുന്നിനു ക്ഷാമം
കൊവിഡ് രണ്ടാംതരംഗത്തിൽ അകപ്പെട്ടുപോയ രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) കേസുകളും വർധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളിൽ 150 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെ 31,216 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 2109 പേർ മരണത്തിനു കീഴടങ്ങി. രോഗികൾ കൂടിയതിനെ തുടർന്നു ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിൻ– ബി മരുന്നിനു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികൾ ഉള്ളത്. 7057 പേർക്ക് രോഗം ബാധിച്ചപ്പോൾ 609 പേർ മരിച്ചു. ഗുജറാത്തിൽ 5418 പേർക്കു രോഗം ബാധിക്കുകയും 323 പേർ മരിക്കുകയും ചെയ്തു. 2976 രോഗികളുമായി രാജസ്ഥാനാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തെങ്കിലും 188 പേർ മരിച്ച കർണാടകയാണ് മരണസംഖ്യയിൽ മൂന്നാമത്. മേയ് 25ന് മഹാരാഷ്ട്രയിൽ 2770 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ അതേദിവസം 2859 പേർക്കാണ് രോഗം ബാധിച്ചത്.
ഇതിനിടെ ഉത്തർപ്രദേശിൽ ഇതുവരെ 1744 പേർക്കാണ് ബാധിച്ചത്. 142 പേർ മരിച്ചു. ഡൽഹിയിൽ 1200 പേർക്ക് രോഗം ബാധിക്കുകയും 125 പേർ മരിക്കുകയും ചെയ്തു. ബ്ലാക്ക് ഫംഗസ് ബാധ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. അതുകൊണ്ടു തന്നെ ബ്ലാക്ക് ഫംഗസ് സംശയിക്കുന്ന എല്ലാ കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ റിപ്പോർട്ടു ചെയ്യണം.
Story Highlights: Black Fungus Cases Grow 150% In 3 Weeks To 31,000, Deaths Over 2,100
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here