ന്യൂസീലൻഡ് താരങ്ങൾ ബയോ ബബിൾ ലംഘനം നടത്തിയിട്ടില്ലെന്ന് ഐസിസി

ന്യൂസീലൻഡ് താരങ്ങൾ ബയോ ബബിൾ ലംഘനം നടത്തിയെന്ന ഇന്ത്യൻ ടീമിൻ്റെ ആരോപണം തള്ളി ഐസിസി. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞതിനു ശേഷം അനുവദിച്ച സ്ഥലങ്ങളുടെ പരിധിയിൽ വരുന്നതാണ് ഗോൾഫ് കോഴ്സ് എന്നും അവിടം സന്ദർശിക്കുക വഴി ബയോ ബബിൾ ലംഘനം ഉണ്ടാവില്ലെന്നും ഐസിസി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ക്വാറൻ്റീൻ സമയം കഴിഞ്ഞാൻ ഇന്ത്യൻ ടീമിനും ഇത്തരം സ്ഥലങ്ങളിൽ സന്ദർശനം നടത്താം. ബയോ സുരക്ഷിതമായ പരിധിക്കുള്ളിലുള്ള സ്ഥലങ്ങളിൽ ക്വാറൻ്റീൻ കാലാവധി കഴിഞ്ഞാൻ സന്ദർശിക്കുന്നത് ബയോ ബബിൾ ലംഘനമല്ലെന്നും ഐസിസി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം 18ന് ഇംഗ്ലണ്ടിനെ സതാംപ്ടണിലാണ് ആരംഭിക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
ട്രെന്റ് ബോൾട്ട്, ടിം സൗത്തി, ഹെൻറി നിക്കോൾസ്, മിച്ചൽ സാൻ്റ്നർ, ഡാരിൽ മിച്ചൽ, ടീം ഫിസിയോ ടോമി സിംസെക് എന്നിവർ ഗോൾഫ് കളിക്കാൻ പോയി എന്നായിരുന്നു റിപ്പോർട്ട്. ഇവർ ബബിൾ നിബന്ധനകൾ ലംഘിച്ചു എന്നും തങ്ങൾ ബയോ ബബിളിൽ കഴിയുന്ന സമയത്ത് ന്യൂസീലൻഡ് ടീം ബബിളിനു പുറത്തുപോയത് ഇരട്ട നീതിയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
Story Highlights: no bio bubble breach by new zealand players icc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here