800 കിലോ ചാണകം കാണാതായി; മോഷണക്കുറ്റത്തിന് കേസെടുത്ത് പോലീസ്
ധാരാളം മോഷണ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു അസാധാരണ മോഷണ സംഭവമാണ് ഛത്തീസ്ഘട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കോർബ ജില്ലയിൽ നിന്ന് മോഷണം പോയിരിക്കുന്നത് ചാണകമാണ്, അതും 800 കിലോ.
ദിപ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധുരേന ഗ്രാമത്തിലാണ് സംഭവം. 1600 രൂപയോളം വിലമതിക്കുന്ന എണ്ണൂറ് കിലോ ചാണകമാണ് മോഷണം പോയത്. ജൂൺ 8 നും 9 നുമിടയിലാണ് മോക്ഷണം നടന്നതെന്നാണ് സൂചന.
ഗോദാൻ സമിതിയുടെ തലവനായ കംഹാൻ സിംഗ് കവാർ എന്നയാളാണ് ഇക്കഴിഞ്ഞ ജൂൺ 15ന് പരാതി നൽകിയത്. സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടെന്ന വിവരം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഗോദാൻ ന്യായ്’ പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ രണ്ട് രൂപ നിരക്കിൽ ചാണകം ആളുകളിൽ നിന്നും വാങ്ങുന്നുണ്ട്. ഗ്രാമത്തില്‍ ഇതിനായി കന്നുകാലികളെ പാർപ്പിക്കുന്ന പ്രത്യേക ഇടങ്ങൾ തന്നെയുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാത വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനാണ് നിലവിൽ കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here