Advertisement

ഭക്തിഗാനത്തിന് പകരം ഈ ക്ഷേത്രത്തിൽ മുഴങ്ങുന്നത് കുട്ടികൾക്കായുള്ള അറിവിന്റെ മന്ത്രങ്ങൾ

June 26, 2021
Google News 0 minutes Read

കൊവിഡ് മനുഷ്യർക്കിടയിൽ സാമൂഹികവും സാംസ്കാരികവുമായ പെരുമാറ്റത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത്തരമൊരു ഉദാഹരണമാണ് ജാർഖണ്ഡിലെ ബൊക്കാരോ ജില്ലയിലെ ജിനൗരി ഗ്രാമത്തിൽ സംഭവിച്ചത്. അവിടുത്തെ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ മറ്റും നടത്താനായി സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ ഇപ്പോൾ പ്രാർത്ഥനകൾ അല്ല പ്രതിധ്വനിക്കുന്നത്, മറിച്ച് കുട്ടികൾക്കുള്ള സ്കൂൾ പാഠങ്ങളാണ്.

കഴിഞ്ഞ ഒന്നര വർഷമായി സ്കൂളുകൾ അടച്ചതിനാൽ, ബൊക്കാരോയിലെ ജിനൗരി മിഡിൽ സ്കൂളിലെ അധ്യാപകൻ ഭീം മഹ്തോ ഗ്രാമക്ഷേത്രത്തെ ഒരു ക്ലാസ് റൂമാക്കി മാറ്റി. കൂടാതെ ഉച്ചഭാഷിണി ഉപയോഗിച്ച് ക്ലാസുകൾ എടുക്കുന്നതിലൂടെ കുട്ടികൾക്ക് വീട്ടിലിരുന്നും ക്ലാസുകൾ കേൾക്കാൻ അവസരമൊരുക്കുന്നു.

മഹ്തോ, ഇംഗ്ലീഷ്, ഹിന്ദി അക്ഷരമാലകളുടെ പോസ്റ്ററുണ്ടാക്കി ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്ക് പഠിക്കാനായി സ്ഥാപിച്ചു. തിരക്ക് ഒഴിവാക്കാനും കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും കുട്ടികളെ ഓരോരുത്തരെയായി മഹ്തോ ക്ഷേത്രത്തിലേക്ക് വിളിക്കാറുണ്ട്.

വാട്ട്‌സ്ആപ്പ് വഴി നടത്തുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പ്രയോജനം ചെയ്യുന്നില്ല എന്ന വസ്തുത കണക്കിലെടുത്താണ് ഈ ശ്രമം നടത്താൻ അദ്ദേഹം നിർബന്ധിതനായതെന്ന് മഹ്തോ അറിയിച്ചു.

കൂടാതെ ചില രക്ഷകർത്താക്കൾ കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൊടുക്കുന്നത്തിൽ വിമുഖത കാണിക്കുന്നുണ്ട്, മറ്റു ചിലർക്ക് അതിന്റെ ചിലവ് താങ്ങാനാവാത്തതിനാല് പല കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകളിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ്, എല്ലാ ദിവസവും പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഇതിനായി എന്ത് കൊണ്ട് ഉപയോഗിച്ച് കൂടായെന്നൊരു ആശയം മനസ്സിൽ വന്നതെന്ന് മഹ്തോ വ്യക്തമാക്കി. അങ്ങനെ ഗ്രാമത്തിലെ പ്രതിനിധികളുമായി സംസാരിച്ച് അദ്ദേഹം അനുവാദം നേടിയെടുത്തു.

ആഴ്ചയിൽ മൂന്ന് തവണയാണ് ക്ലാസുകൾ നടത്തുന്നത്. തന്റെ അഭാവത്തിൽ കുട്ടികളെ നയിക്കാനായി മഹ്തോ ചില മുതിർന്ന കുട്ടികളെ സന്നദ്ധപ്രവർത്തകരായി നിയമിച്ചിട്ടുണ്ട്. കുട്ടികളെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ അവർക്ക് ചോക്ലേറ്റുകൾ, മാമ്പഴം, ബിസ്കറ്റ് എന്നിവയും സമ്മാനമായി നൽകാറുണ്ട്.

മഹ്തോയുടെ ക്ലാസുകൾ രസകരമാണെന്നും, ക്ലാസുകൾക്കായി തങ്ങൾ കാത്തിരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. മാമ്പഴവും, ചോക്ലേറ്റുകളും, ബിസ്‌കറ്റും മറ്റും മഹ്തോ അവർക്ക് സമ്മാനമായി നല്കാറുണ്ടെന്നും കുട്ടികൾ പറഞ്ഞു.

ലോക്ക്ഡൗൺ കാരണം സ്കൂളിൽ പോകാത്തതിനാൽ കുട്ടികൾ നേരത്തെ പഠിച്ചതെല്ലാം മറക്കാൻ തുടങ്ങിയ സമയത്ത് സ്കൂൾ അധ്യാപകൻ സ്വീകരിച്ച ഈ സംരംഭത്തെ മാതാപിതാക്കളും അഭിനന്ദിക്കുന്നു.

“ഈ അധ്യാപകൻ ഇത്തരമൊരു സംരംഭം സ്വീകരിച്ചത് ശരിക്കും അഭിനന്ദനീയമാണ്, അതിൻറെ ഫലമായി കുട്ടികൾക്കിടയിൽ ഇപ്പോളും വിദ്യാഭ്യാസ പ്രക്രിയ തുടരുന്നു. ഈ ആശയത്തിൻറെ ആവശ്യകത തികച്ചും ബോധ്യപ്പെട്ടതിനാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ ഞങ്ങൾ അദ്ദേഹത്തെ അനുവദിച്ചു, ”ക്ഷേത്ര അധികാരികൾ പറഞ്ഞു.

ഈ അധ്യാപകൻ കുട്ടികൾക്ക് എല്ലാ അർപ്പണബോധത്തോടെയും ക്ലാസുകൾ നൽകുക മാത്രമല്ല, ചോക്ലേറ്റുകളും പഴങ്ങളും വിതരണം ചെയ്ത് ക്ലാസുകളിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

1, 2, 3 ക്ലാസുകളിലെ 30 വിദ്യാർത്ഥികളാണ് ജിനൗരി മിഡിൽ സ്‌കൂളിൽ ചേർന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here