പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു; വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍

പാലക്കാട് ആലത്തൂര്‍ അണക്കപ്പാറയില്‍ നടന്ന വ്യാജ കള്ള് വേട്ടയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം. വീട് കേന്ദ്രീകരിച്ച് നടന്ന വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. സ്പിരിറ്റ് ലോബി പത്ത് ലക്ഷമാണ് വാഗ്ദാനം ചെയ്തതെന്ന് ഉദ്യോഗസ്ഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
എക്‌സൈസ് സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് അണക്കപ്പാറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. സ്പിരിറ്റും പഞ്ചസാരയും മറ്റ് രാസവസ്തുക്കളും കലര്‍ത്തി നിര്‍മിച്ചെടുക്കുന്ന വ്യാജ കള്ള് ഷാപ്പുകളിലേക്ക് കൊണ്ടുപോവുകയാണ് രീതി. രണ്ട് പിക്കപ്പ് വാനുകളില്‍ വിതരണത്തിന് തയാറാക്കിയ 1500 ലിറ്റര്‍ വ്യാജ കള്ള്, 550 ലിറ്റര്‍ സ്പിരിറ്റ് എന്നിവ പിടികൂടി. സംഭവത്തില്‍ കൂടുതല്‍ സ്പിരിറ്റ് പിടിച്ചു. തൊട്ടടുത്ത വീട്ടില്‍ നിന്ന് പിടിച്ചത് 11 കന്നാസ് സ്പിരിറ്റാണ്.
കോതമംഗലത്തുള്ള അബ്കാരി സോമന്‍ നായരാണ് വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. വ്യജ മദ്യ വില്‍പനയിലൂടെ 12 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം കള്ള് ഷാപ്പുകള്‍ തുറന്നതോടെയാണ് വ്യാജ കള്ള് നിര്‍മാണം പുനരാരംഭിച്ചത്.
Story Highlights: palakkad, spirit, bribery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here