കൊവിഡ് പ്രതിരോധത്തിലെ പാളിച്ചയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുറത്താക്കി കിം ജോങ് ഉൻ

ഉത്തരകൊറിയയുടെ കർശനമായ കൊവിഡ് പ്രതിരോധം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പുറത്താക്കിയതായി റിപ്പോർട്ട്. കൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ വലിയൊരു പ്രതിസനദിയിലേക്ക് തള്ളിവിട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത്.
ആരെയെല്ലാമാണ് പുറത്താക്കിയെതെന്നും എത്ര പേരെയാണെന്നുമുള്ള് കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ഇത് വരെ ലഭ്യമായിട്ടിട്ടില്ല. ഭരണം കൈയ്യാളുന്ന ഉത്തരകൊറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർക്ക് കിം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കൊവിഡ് മഹാമാരി ഉത്തര കൊറിയയെ വളരെ മോശമായി ബാധിച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വളരെ ദുർബലമായ ആരോഗ്യ സംവിധാനമാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതിനാൽ ഉയർന്ന തോതിലുള്ള രോഗികളെ ചികിത്സിക്കുന്നതിൽ പരാജയപ്പെട്ടതായും ചില അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊവിഡ് പരിശോധന സംവിധാനങ്ങളും ഉത്തര കൊറിയയിൽ വളരെ ദുർബലമാണ്.
നിലവിൽ രാജ്യത്ത് കൊവിഡ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നും മരണ നിരക്കുകൾ എത്രയെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി അതിശക്തമായ നടപടികളാണ് ഉത്തര കൊറിയ സ്വീകരിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2020 ജനുവരി മുതൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തിൻറെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കിം ഭരണകൂടം രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. കൊവിഡ് നിയന്ത്രണം ലംഘിച്ച് ചൈനയില്‍നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തതിന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here