Advertisement

‘പുറത്തു പോകുമ്പോൾ പൂട്ടിയിടും; സംശയ രോഗവും’; മരുമകനെതിരെ ഭർതൃവീട്ടിൽ മർദനമേറ്റ യുവതിയുടെ മാതാവ്

June 30, 2021
Google News 1 minute Read

ആലുവ ആലങ്ങാട് ഗർഭിണിക്ക് ഭർതൃ വീട്ടിൽ മർദനമേറ്റ സംഭവത്തിൽ മരുമകനെതിരെ യുവതിയുടെ മാതാവ് രംഗത്ത്. സ്ത്രീധനത്തിന്റെ പേരിലാണ് മകൾക്ക് മർദനമേൽക്കേണ്ടി വന്നതെന്ന് യുവതിയുടെ മാതാവ് റംല ട്വന്റിഫോറിനോട് പറഞ്ഞു.

മകളെ സംശയമായിരുന്നു. പുറത്തുപോകുമ്പോൾ പൂട്ടിയിടും. മർദിച്ചിരുന്നു. പേടിച്ചിട്ട് മകൾ ഇക്കാര്യങ്ങൾ ഒന്നും തങ്ങളോട് പറഞ്ഞിരുന്നില്ല. പ്രശ്‌നമുണ്ടെന്നറിഞ്ഞിട്ടാണ് ഭർത്താവ് അവിടേയ്ക്ക് പോയത്. മരുമകനും അവന്റെ അമ്മയും കൂട്ടുകാരും ചേർന്ന് ഭർത്താവിനെ മർദിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായും റംല വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആലുവ തുരുത്ത് സ്വദേശി സലീം, മകൾ നൗലത്ത് എന്നിവർക്കാണ് മർദനമേറ്റത്. ഭർത്താവ് ജൗഹറാണ് ഇവരെ ക്രൂരമായി മർദിച്ചത്. ഏഴ് മാസം മുൻപായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നൽകിയത്. ഇതിൽ രണ്ട് ലക്ഷം രൂപ സ്വർണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നൽകിയത്. ഈ പണം ഉപയോഗിച്ച് ജൗഹർ വീടുവാങ്ങി. മാസങ്ങൾ കഴിഞ്ഞതോടെ ഇയാൾ വീട് വിൽക്കാൻ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാൻ സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വിൽക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ പണം നൽകണമെന്നുമായിരുന്നു ജൗഹർ ആവശ്യപ്പെട്ടത്. എന്നാൽ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനം.

പിതാവിനെ മർദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹർ മർദിച്ചു. അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജൗഹറിനും മാതാവ് സുബൈദയ്ക്കുമെതിരെ നൗലത്ത് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

Story Highlights: Aluva, pregnant woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here