ഡൽഹി ഹൈക്കോടതി: തെരുവ് നായകള്‍ക്ക് ഭക്ഷണത്തിന് അവകാശമുണ്ട്; അവയ്ക്ക് ബഹുമാനവും അന്തസ്സും നൽകണം

തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കുന്നതിനും പൗരന്മാർക്ക് ഭക്ഷണം നൽകാനുമുള്ള അവകാശമുണ്ടെന്ന് ദൽഹി ഹൈക്കോടതി. മൃഗങ്ങളെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്മാരുടെയും ധാർമികമായ ഉത്തരവാദിത്തമാണെന്നും കോടതി പ്രസ്താവിച്ചു. വന്ധികരിക്കുകയും വാക്‌സിനേറ്റ് ചെയ്യുകയും ചെയ്ത തെരുവ് നായകളെ മുൻസിപ്പാലിറ്റി അധികൃതർക്ക് പിടിച്ചുകൊണ്ടു പോകാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. കാരുണ്യം, അന്തസ്സ്, ബഹുമാനം എന്നിവ തെരുവ് നായകൾക്കും നൽകേണ്ടതാണെന്നും ഹൈക്കോടതി പറഞ്ഞു.
റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി ചേര്‍ന്ന് തെരുവ് നായകൾക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്താന്‍ ദേശീയ മൃഗക്ഷേമ ബോര്‍ഡിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജെ. ആര്‍. മിഥയുടെ സിംഗിള്‍ ബെഞ്ചാണ് തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. എല്ലായിടത്തും ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു.
റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകൾ ഇല്ലാത്ത സ്ഥലത്ത് മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് ഇത്തരം സ്ഥലങ്ങൾ കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. ചെറിയ ഭൂപ്രദേശങ്ങളിലാണ് തെരുവ് നായകളെ സാധാരണയായി കാണാറുള്ളത്. അതിനാല് അവർക്ക് ഭക്ഷണം നൽകുന്ന സ്ഥലവും അതിനുള്ളിലായിരിക്കണം. പ്രത്യേക സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവരെ ആരും തടയുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിയമപാലകർക്ക് കോടതി നിർദേശം നൽകി. ആവശ്യത്തിന് വെള്ളവും തെരുവ് നായകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുനിസിപ്പാലിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ റസിഡന്റ് അസ്സോസിയേഷനുകള്‍ക്കുളളിലും മൃഗ ക്ഷേമ സമിതികള്‍ രൂപവത്കരിക്കാന്‍ കോടതി നിര്‍ദേശിച്ചു. തെരുവുനായകള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നവര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അക്കാര്യം ആനിമല്‍ വെല്‍ഫെയര്‍ കമ്മിറ്റികളുടെ ശ്രദ്ധയില്‍ പെടുത്താം. ഏതെങ്കിലും ഒരു തെരുവ് നായക്ക് അസുഖമാണെങ്കില്‍ ചികിത്സ ഉറപ്പാക്കേണ്ടത് റസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകളാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here