മാസ്ക് ധരിക്കാത്ത ടൂറിസ്റ്റുകളെ ശകാരിച്ച് കൊച്ചുകുട്ടി; വൈറലായി വിഡീയോ
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് കനത്ത നാശമാണ് വിതച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ അനന്തരഫലങ്ങൾ ഇന്ത്യ ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. റിപോർട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലഘൂകരിച്ച് പഴയ അവസ്ഥയിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്.
കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായതോടെ ഹിമാചൽ പ്രദേശിലെ ഹിൽ സ്റ്റേഷനുകളിലേക്ക് ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഷിംല, മണാലി, ധർമശാല, ഡൽഹൗസി, നാർഖണ്ഡ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയെല്ലാം ടൂറിസ്റ്റുകളുടെ ആധിക്യംകൊണ്ട് നിറഞ്ഞൊഴുകുകയാണ്. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതിനൊപ്പം ഇവിടങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെടുന്നതും സർവസാധാരണമാണ്. മാസ്കില്ലാതെ പൊതുസ്ഥലത്ത് സഞ്ചരിക്കുന്നത്, കൂട്ടം കൂടൽ എന്നിവയെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വ്യാപകമാണ്.
അതിനിടെ മാസ്ക് ധരിക്കാതെ റോഡിൽ കൂടി നടക്കന്നുവരെ ശകാരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ധർമ്മശാലയിലെ തിരക്കേറിയ ഒരു തെരുവിലാണ് മാസ്കില്ലാതെ നടക്കുന്നവരെ കുട്ടി ശകാരിക്കുന്നത്. നിരവധി ആളുകളാണ് ഈ വീഡിയോ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്ക് വച്ചിരിക്കുന്നത്.
മാസ്ക് ധരിക്കാതെ കടന്നുപോകുന്ന ആളുകളെ കൈയിലുള്ള സ്റ്റിക് ഉപയോഗിച്ച് എല്ലാവരെയും തട്ടിയിട്ട് “തുമാരാ മാസ്ക് കഹാ ഹേ?” (നിങ്ങളുടെ മാസ്ക് എവിടെ?) എന്ന് കുട്ടി ചോദിക്കുന്നു. എന്നാൽ യാത്രക്കാരെല്ലാം കുട്ടിയെ അധികം ശ്രദ്ധിക്കാതെ കടന്നു പോവുകയാണ് ചെയ്യുന്നത്.
വീഡിയോയ്ക്ക് ട്വിറ്ററിൽ 8,000ൽ അധികവും ഇൻസ്റ്റാഗ്രാമിൽ 2.47 ലക്ഷവും വ്യൂവ്സ് ലഭിച്ചു. വീഡിയോയോട് പ്രതികരിച്ച നിരവധി നെറ്റിസൺസ് പൊതുജനങ്ങളുടെ മനോഭാവം നിരാശാജനകമാണെന്നും അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here