കുശാൽ പെരേരയെ ശ്രീലങ്ക ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്നു; ദാസുൻ ഷനക പകരക്കാരനാവും

ശ്രീലങ്ക ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പർ കുശാൽ പെരേരയെ മാറ്റുന്നു. ഓൾറൗണ്ടർ ദാസുൻ ഷനകയാണ് പകരക്കാരൻ. ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങളിൽ ഷനകയാവും ശ്രീലങ്കയെ നയിക്കുക എന്നാണ് റിപ്പോർട്ട്. ഈ മാസം 13 മുതലാണ് പരമ്പര ആരംഭിക്കുക.
കുശാൽ പെരേരയുടെ കീഴിൽ കളിച്ച 9 മത്സരങ്ങളിൽ ഏഴ് മത്സരങ്ങളും ശ്രീലങ്ക പരാജയപ്പെട്ടു. ഇതേ തുടർന്നാണ് താരത്തിനു സ്ഥാനം നഷ്ടമായിരിക്കുന്നത്. ദിമുത് കരുണരത്നെയ്ക്ക് പകരമാണ് കുശാൽ ശ്രീലങ്കൻ ക്യാപ്റ്റനായത്. 2017നു ശേഷം 9 വിവിധ ക്യാപ്റ്റന്മാരാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നയിച്ചത്.
മുൻപ് പാകിസ്താനെതിരെ 2019ൽ ശ്രീലങ്കയെ നയിച്ച താരമാണ് ഷനക. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പര ശ്രീലങ്ക തൂത്തുവാരിയിരുന്നു.
അതേസമയം, ശ്രീലങ്കൻ ഇതിഹാസ താരം മഹേല ജയവർധനെ ദേശീയ അണ്ടർ-19 ടീം ഉപദേശകനായേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. താരത്തിനും ഈ ദൗത്യം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും ഈ വർഷം ഒക്ടോബർ മുതൽ ജയവർധനെ കൗമാര ടീമിൻ്റെ ഉപദേശകനാവും എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
Story Highlights: Dasun Shanaka set to replace Kusal Perera as Sri Lanka’s white-ball captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here